കുമളി ടൗണില്‍ പരിഹാരമില്ലാതെ വെള്ളക്കെട്ട്

മഴ പെയ്താലുടൻ ടൗണിലും പരിസരങ്ങളിലും തുടർച്ചയായി ഉണ്ടാകുന്ന വെള്ളക്കെട്ട് ജനജീവിതം ദുരിതപൂർണമാക്കിയിട്ടും അധികൃതർക്ക് അനക്കമില്ല.കൊട്ടാരക്കര-ദിണ്ടുക്കല്‍ ദേശീയ പാതയുടെ ഭാഗമായ കുമളി ടൗണില്‍ സെൻട്രല്‍ ജങ്ഷനിലാണ് വെള്ളക്കെട്ട് തുടരുന്നത്.ഈ ഭാഗത്തെ കലുങ്കുകള്‍ കൈയേറി വ്യാപാര സ്ഥാപനങ്ങള്‍ വന്നതും കലുങ്കുകളുടെ അടിഭാഗം വൃത്തിയാക്കാതിരുന്നതുമാണ് ദേശീയപാതയില്‍ പതിവായി വെള്ളക്കെട്ടിന് കാരണമാക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്യുന്ന മഴയില്‍ കുമളി ടൗണിനു പുറമെ തേക്കടി ബൈപാസ് റോഡ്, കുമളി-കട്ടപ്പന റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടുശബരിമല തീർഥാടനകാലത്തോടനുബന്ധിച്ച് വാഹനങ്ങളുടെ വലിയ തിരക്കാണ് കുമളി ടൗണിലും പരിസരങ്ങളിലും. തമിഴ്നാടിനു പുറമെ കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള നൂറുകണക്കിന് തീർഥാടകരും കുമളി വഴിയാണ് പോകുന്നത്.ദേശീയപാത, പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് വെള്ളക്കെട്ട് തുടരാൻ ഇടയാക്കുന്നത്. റോഡിനോട് ചേർന്നുള്ള ഓടകള്‍ തുറന്ന് വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതരും ടൗണിലെ കലുങ്കുകള്‍ പൊളിച്ച് ഉയർത്തി പണിയാൻ ദേശീയപാത അധികൃതരും നടപടി സ്വീകരിച്ചിട്ടില്ല. ശബരിമല തീർഥാടന കാലത്തിനു മുമ്ബ് ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കു പിന്നിലൂടെ ഒഴുകുന്ന റോസാപ്പൂക്കണ്ടം-ആനവാച്ചാല്‍ തോട് വൃത്തിയാക്കുന്ന പതിവ് ഉണ്ടായിരുന്നെങ്കിലും വർഷങ്ങളായി ഇതും മുടങ്ങി.