ജമ്മു കശ്മീരിലെ ടൂറിസം പുനഃസ്ഥാപിക്കും, കഴിവും ആത്മവിശ്വാസവും ഇന്ത്യയിലെ ജനങ്ങൾക്ക് ഉണ്ട്; പിയുഷ് ഗോയൽ

ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ നിർത്തിവെച്ച ജമ്മു കശ്മീരിലെ ടൂറിസം വെെകാതെ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി പിയുഷ് ഗോയൽ. അതിനുള്ള കഴിവും ആത്മവിശ്വാസവും ഇന്ത്യയിലെ ജനങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുപ്പത്തി ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന അമർനാഥ് യാത്ര വിജയകരമായി പൂർത്തിയാക്കുമെന്നും ജൂലൈ മൂന്നിന് യാത്ര ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആർക്കും കശ്മീർ സ്വീകരിച്ച വികസന പാതയിൽ നിന്ന് അതിനെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും പിയുഷ് ഗോയൽ വ്യക്തമാക്കി.അതേസമയം പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി കണ്ടെത്തിയ ഭീകരരുടെ വീടുകൾ വീണ്ടും തകർത്ത് സുരക്ഷ സേന. ജെയ്‌ഷ് ഇ മൊഹമ്മദ് ഭീകരൻ അഹ്സാൻ ഉൽ ഹക്ക്, ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് സുരക്ഷ സേന തകർത്തത്. അഹ്‌സാൻ ഉൽ ഹക്ക് ജെയ്ഷെ മുഹമ്മദിന്റെ പുൽവാമയിലെ മുറാനിലെ വീടും, ഹാരിസ് അഹമ്മദിൻ്റെ പുൽവാമയിലെ കച്ചിപോറയിലെ വീടുമാണ് സുരക്ഷാ സേന തകർത്തത്.ഇരുവർക്കും പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി സുരക്ഷ സേന കണ്ടെത്തിയതിനെ തുടർന്നാണ് വീടുകൾ തകർത്തത്. കഴിഞ്ഞ ദിവസം പഹൽഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകർത്തിരുന്നു. തദ്ദേശീയരായ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നിവരുടെ വീടുകൾ സ്ഫോടനത്തിലൂടെയാണ് പ്രാദേശിക ഭരണകൂടം തകർത്തത്.