സംസാരിച്ചതിന് പേര് എഴുതിയ ക്ലാസ് ലീഡറെ മർദ്ദിച്ച കേസ്; സഹപാഠിയുടെ പിതാവിനെതിരെ നടപടിയില്ല

തിരുവനന്തപുരം: ക്ലാസിൽ സംസാരിച്ചതിന് പേര് എഴുതിയ ക്ലാസ് ലീഡറെ സഹപാഠിയുടെ പിതാവ് മർദ്ദിച്ച സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് പരാതി. ഈ മാസം ആറിന് നടന്ന സംഭവത്തിൽ മുള്ളുവിള സ്വദേശി സോളമനെതിരെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടികൾ ഇല്ലെന്നാണ് പരാതി. നെയ്യാറ്റിൻകര കാഞ്ഞിരംകുളത്തെ പികെഎസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്രൂരമായ മർദനമേറ്റത്.കുട്ടി ക്ലാസിൽ ഇരുന്ന് സംസാരിച്ചതിന് പേര് എഴുത്തിയതാണ് പ്രകോപനത്തിന് കാരണമായത്. പ്രതിയായ സാേളമൻ കുട്ടിയുടെ ഷർട്ടിൽ കുത്തിപ്പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തെന്നാണ് പരാതി. എന്തിനാണ് അടിച്ചതെന്ന് കുട്ടി ചോദിച്ചപ്പോൾ വീണ്ടും മർദ്ദിച്ചുവെന്നാണ് വിദ്യാർത്ഥി പറയുന്നത്. അവശനായ കുട്ടി പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.കുട്ടിയെ വിശദമായ പരിശോധനയ്ക്കു ശേഷം കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.