സുരേഷ്ഗോപിയുടെ മകനും കോൺഗ്രസ് നേതാവുമായി നടു റോഡിൽ തർക്കം.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ മന്ത്രി പുത്രന്റെ അഭ്യാസം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ വാഹനം തടഞ്ഞ് ബോണറ്റില്‍ അടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 11.15നാണ് സംഭവം. മാധവ് സുരേഷിനെ രാത്രി തന്നെ വിട്ടയക്കുകയും ചെയ്തു. ശാസ്തമംഗലത്തെ കെപിസിസി ഓഫീസിനടുത്ത് വെച്ചാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയുടെ വാഹനമാണ് തടഞ്ഞത്. ഇതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗതാഗത തടസ്സമുണ്ടായി.മാധവ് സുരേഷ് ലഹരിയിലായിരുന്നു എന്ന് വിനോദ് കൃഷ്ണ പൊലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് മാധവ് സുരേഷിനെ മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിച്ചു. ബ്രെത്ത് അനലൈസര്‍ വെച്ച് പരിശോധന നടത്തി. മദ്യപിച്ചിട്ടില്ലാത്തതിനാല്‍ പറഞ്ഞുവിട്ടു. തന്റെ വാഹനത്തിലിടിച്ചു എന്നായിരുന്നു വാഹനം തടയാനുള്ള കാരണമായി മാധവ് സുരേഷ് പറഞ്ഞത്.