സൂരജ് ലാമയുടെ മരണം; എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും

കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട് കേരളത്തിൽ എത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മരണം എറണാകുളം റേഞ്ച് ഡിഐജി അന്വേഷിക്കും. അന്വേഷണത്തിന് അരുൾ ബി കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൂന്നാഴ്ചകം ആദ്യ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, എം. ബി. സ്നേഹലത എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ നിലവിലുള്ള അന്വേഷണസംഘത്തിന്റെ ചുമതല ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചിരുന്നു. ഇത് സർക്കാർ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സൂരജ് ലാമ കൊച്ചിയിൽ എത്തിയത് മുതലുള്ള കാര്യങ്ങൾ അന്വേഷിക്കും. ഒക്ടോബർ അഞ്ചിന് വെളുപ്പിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ലാമയെ നവംബർ 30നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അതേസമയം, സൂരജ് ലാമയുടെ തിരോധാനത്തിൽ മകൻ സാന്തൻ ലാമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും, എം.ബി.സ്നേഹലതയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കഴിഞ്ഞ തവണകളിൽ ഹർജി പരിഗണിക്കവെ സൂരജ് ലാമയുടെ മരണത്തിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.



