ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമ്ബൂര്‍ണ ആധിപത്യം

ഐ സി സി ചാമ്ബ്യന്‍സ് ട്രോഫി കിരീടത്തിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. കലാശക്കളിയില്‍ ന്യൂസിലന്‍ഡിന്റെ പ്രതീക്ഷകള്‍ തകര്‍ത്താണ് ഇന്ത്യ അഭിമാനക്കപ്പ് ഉയര്‍ത്തിയത്.
ചാമ്ബ്യന്‍ഷിപ്പില്‍ ഒരു കളിപോലും തോല്‍ക്കാതെയുള്ള അശ്വമേധം ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ കരുത്തിന്റെ അടയാളപ്പെടുത്തലായി വിശേഷിപ്പിക്കാം. നേരത്തേ ഇന്ത്യയില്‍ നടന്ന ടെസ്‌റ്റ് പരമ്ബരയില്‍ ന്യൂസിലന്‍ഡിനോടും തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ അവര്‍ക്കെതിരേയും നേരിട്ട തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരേ നിരവധി ചോദ്യങ്ങളുയര്‍ത്തിയിരുന്നു. പ്രധാനമായും നായകനെന്ന നിലയിലും കളിക്കാരനായും രോഹിത് ശര്‍മ്മയുടെ പ്രകടനം ഏറെ വിമര്‍ശിക്കപ്പെട്ടു. ഒപ്പം, സ്‌റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയുടെ ഫോമും കടുത്തരീതിയില്‍ ചോദ്യവിധേയമായി. എന്നാല്‍, തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഏകദിന ക്രിക്കറ്റിന്റെ വേദിയില്‍ നിര്‍ണായക കളികളില്‍ അവസരത്തിനൊത്തുയര്‍ന്ന് വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. രോഹിത്തിനും കോഹ്ലിക്കുമൊപ്പം യുവതാരങ്ങളും അവസരത്തിനൊത്തുയര്‍ന്നതോടെയാണ് 13 വര്‍ഷത്തിനുശേഷം ചാമ്ബ്യന്‍സ് ട്രോഫി ഇന്ത്യയുടെ ഷോക്കേസില്‍ എത്തിയത്. കളത്തിലിറങ്ങിയ താരങ്ങള്‍ക്കെല്ലാം വിജയത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാന്‍ കഴിഞ്ഞുവെന്നത് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കളിയുടെ പ്രത്യേകതയായി. വ്യക്‌തിഗത മികവുകളേക്കാള്‍ ടീം എന്ന നിലയില്‍ കാഴ്‌ച്ചവച്ച കരുത്താണ് കിരീടനേട്ടത്തിനു വഴിതെളിച്ചത്.ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശ് , പാകിസ്‌താന്‍, ന്യൂസിലന്‍ഡ് ടീമുകളെ ആധികാരികമായിതന്നെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കു സാധിച്ചിരുന്നു. സെമിയില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയതോടെ വാനോളമുയര്‍ന്ന ഇന്ത്യന്‍ പ്രതീക്ഷകളെ തകര്‍ക്കാന്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഇന്ത്യയെ നേരിടാന്‍ അവസരം കിട്ടിയ കിവീസിനു സാധിച്ചില്ല. ദുബായിലെ വേഗം കുറഞ്ഞ പിച്ചിന്റെ സവിശേഷതകള്‍ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയാണ് ഇന്ത്യ ചാമ്ബ്യന്‍മാരായത്. നാല് സ്‌പിന്നര്‍മാരുമായി ഇറങ്ങിയ ഇന്ത്യക്കെതിരേ മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്തുന്നതില്‍ ന്യൂസിലന്‍ഡ് പരാജയപ്പെട്ടു.ഇന്ത്യ കഴിഞ്ഞാല്‍ സ്‌പിന്‍ മികവുള്ള ടീം കിവീസ്‌തന്നെയായിരുന്നു. ഇന്ത്യയെ വരിഞ്ഞുമുറുക്കാന്‍ കിവീസ് സ്‌പിന്നര്‍മാര്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ഇന്ത്യയുടെ ബാറ്റിങ്ങിന്റെ ആഴം പ്രതിസന്ധികള്‍ മറികടക്കാന്‍ പര്യാപ്‌തമായി.ഇന്ത്യന്‍ പേസ് ബൗളിങ്ങിന്റെ കുന്തമുനയായ ജസ്‌പ്രീത് ബുമ്രയ്‌ക്ക് പരുക്കുമൂലം ടൂര്‍ണമെന്റില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. പേസ് ബൗളര്‍മാര്‍ക്ക് വലിയ സാധ്യത ഇല്ലാതെപോയ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്‌പിന്നര്‍മാര്‍ അവസരത്തിനൊത്തുയരുകയും ചെയ്‌തു. പ്രത്യേകിച്ചു വരുണ്‍ ചക്രവര്‍ത്തിയുടെ കടന്നുവരവ് നിര്‍ണായകമായി. ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനു പകരം അപ്രതീക്ഷിതമായാണ് വരുണിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഓപ്പണിങ് ബാറ്റ്‌സ്മാനു പകരം സ്‌പിന്നറെ ഉള്‍പ്പെടുത്താനുള്ള തീരുമാനം വിമര്‍ശിക്കപ്പെട്ടിരുന്നു. ഗ്രൂപ്പ് മത്സരങ്ങളുടെ തുടക്കത്തില്‍ വരുണ്‍ ടീമില്‍ കളിച്ചിരുന്നില്ല. എന്നാല്‍, ന്യുസിലന്‍ഡിനെതിരായ മത്സരത്തില്‍ അവസരം ലഭിച്ച വരുണ്‍ അഞ്ചുവിക്കറ്റുമായി തന്റെ പ്രതിഭ തെളിയിച്ചു. തുടര്‍ന്ന്, ടീമിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്‌തു. ദുബായ് വിക്കറ്റിന്റെ സവിശേഷതകളുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ടീം സെറ്റ് ചെയ്യാനും ബാറ്റിങ് ഓര്‍ഡറിലടക്കം മാറ്റങ്ങള്‍ വരുത്തി അജയ്യരാകാനും ഇന്ത്യക്കു കഴിഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ പാകിസ്‌താനിലേക്ക് കളിക്കാന്‍ പോകില്ലെന്ന് ഇന്ത്യ നയപരമായ തീരുമാനമെടുത്തിരുന്നു. എല്ലാം കളിയും ദുബായില്‍ കളിക്കാന്‍ കഴിഞ്ഞത് ഇന്ത്യക്ക് ഏറെ ഗുണകരമായും മാറി. ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്ന തരത്തിലാണ് ചാമ്ബ്യന്‍ഷിപ്പ് സംഘടിപ്പിച്ചതെന്ന വിമര്‍ശനവും ഇതിനിടെ ഉയരുകയുണ്ടായി. കലാശക്കളിയില്‍ തോറ്റ ന്യൂസിലന്‍ഡിന് ഈ ടൂര്‍ണമെന്റ് കളിക്കാന്‍ പാകിസ്‌താനിലും ദുബായിലുമായി ആകെ 7048 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവന്നു. കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍, ദുബായ് എന്നിങ്ങനെ നാലു വ്യത്യസ്‌ത വേദികളിലായിട്ടായിരുന്നു കിവീസിന്റെ മത്സരങ്ങള്‍. ഇന്ത്യയുടെ മത്സരങ്ങളല്ലാം ദുബായില്‍ ആയിരുന്നു. ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യത്തിനൊപ്പം ഐ.സി.സിക്കു മുകളില്‍ ബി.സി.സി.ഐയുടെ മേധാവിത്വം കൂടി വ്യക്‌തമാക്കുന്ന ചാമ്ബ്യന്‍ഷിപ്പിനാണ് കൊടിയിറങ്ങിയത്.