
കഴിഞ്ഞ വർഷത്തെ കൊടുംവരള്‍ച്ചയില്‍ 113.54 കോടി രൂപയുടെ ഏലം കൃഷി നശിച്ചതിന് കർഷകർക്ക് ആശ്വാസമേകാൻ അനുവദിച്ച നഷ്ടപരിഹാരം വെറും 10 കോടി രൂപ.
22,311 കർഷകരുടെ 40,550 ഏക്കർ സ്ഥലത്തെ ഏലമാണ് കഴിഞ്ഞ മേയ് മാസത്തില്‍ ഇല്ലാതായത്. നഷ്ടപരിഹാരത്തിനായി സംസ്ഥാന ബഡ്ജറ്റില്‍ ഒരു പാക്കേജ് ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഒമ്ബത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയതാകട്ടെ ആകെ നഷ്ടത്തിന്റെ പത്ത് ശതമാനം പോലുമില്ലാത്ത തുക!. ദുരന്തനിവാരണ മിറ്റിഗേഷൻ ഫണ്ടില്‍ നിന്ന് അനുവദിച്ച ഈ തുക എത് മാനദണ്ഡപ്രകാരം വിതരണം ചെയ്താലും അത് കർഷകരുടെ കടത്തിന്റെ പലിശയടയ്ക്കാൻപോലും തികയില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.മന്ത്രിമാർ നേരിട്ട് കണ്ടറിഞ്ഞ നഷ്ടംകൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ കഴിഞ്ഞ മേയില്‍ കൃഷി മന്ത്രി പി. പ്രസാദും മന്ത്രി റോഷി അഗസ്റ്റിനും ചേർന്ന് സന്ദർശിച്ചിരുന്നു. തുടർന്ന് കൃഷി മന്ത്രി നിയോഗിച്ച ഉന്നതലസംഘം നടത്തിയ പരിശോധനയില്‍ ജില്ലയില്‍ ആകെ 175.54 കോടിയുടെ കൃഷിനാശമുണ്ടായെന്ന് കണ്ടെത്തി. സിംഹഭാഗവും ഏലംകൃഷിയായിരുന്നു. എന്നാല്‍, പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
സംസ്ഥാനത്ത് വേനല്‍മൂലം ഏലം കൃഷി കൂടുതല്‍ നശിച്ചത് ഉടുമ്ബൻചോല താലൂക്കിലെ വിവിധ പ്രദേശങ്ങളിലാണ്. താലൂക്കിലെ 10 കൃഷിഭവനുകളിലായി വരള്‍ച്ചാ ദുരിതാശ്വസ ധനസഹായത്തിനായി അപേക്ഷ നല്‍കിയത് 9850 കർഷകരാണ്. ഇടുക്കി, പീരുമേട്, ദേവികുളം മണ്ഡലങ്ങളിലെ ചില ഭാഗങ്ങളിലും ഏലം കൃഷി നശിച്ചിട്ടുണ്ട്.പ്രതീക്ഷയേകുന്ന വിലകരിഞ്ഞുണങ്ങിയ ഏലത്തോട്ടങ്ങളില്‍ വെട്ടി മാറ്റിയ ചെടികള്‍ക്ക് പകരം കർഷകർ പുതുതായി ഏലത്തട്ടകള്‍ നട്ടിട്ടുണ്ട്. ചെടികളില്‍ ശരം പിടച്ചുതുടങ്ങിയിട്ടുമുണ്ട്. ഏലത്തിന് നിലവില്‍ ശരാശരി 2900 രൂപ വില നില്‍ക്കുന്നതൊരു പ്രതീക്ഷയാണ്. കൃഷി നന്നായാല്‍ ഉണ്ടായ നഷ്ടങ്ങളുടെ കയത്തില്‍ മുങ്ങിത്താഴാതെ പിടിച്ചുനില്‍ക്കാം. മറിച്ചായാല്‍ വായ്പകളും സ്വർണം പണയങ്ങളുമെല്ലാം പുതുക്കണം. അതിനിടെ ഇപ്പോഴത്തെ കത്തുന്ന വെയിലും കർഷകരുടെ ഉറക്കംകെടുത്തുകയാണ്.