സ്‌കൂൾ തുറന്ന് ആദ്യ ദിവസം അധ്യാപകർക്കെതിരെ പരാതി; ‘മുടിവെട്ടിയത് ശരിയായില്ലെന്ന പേരിൽ ക്ലാസിൽ കയറ്റിയില്ല’

പത്തനംതിട്ട: മുടി വെട്ടിയത് ശരിയായില്ലെന്ന പേരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകർ ക്ലാസിന് പുറത്ത് നിർത്തി എന്ന് പരാതി. പത്തനംതിട്ട അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലാണ് സംഭവം. മനുഷ്യാവകാശ കമ്മീഷനും ശിശു ക്ഷേമ സമിതിക്കും കുട്ടിയുടെ പിതാവ് പരാതി നൽകി. ഇന്ന് രാവിലെയാണ് സംഭവം. മകനെ സ്കൂളിൽ വിട്ട ശേഷമാണ് അച്ഛൻ ജോലിക്കായി പോയത്. എന്നാൽ സ്കൂളിൽ നിന്ന് മടങ്ങും മുൻപ് മകനെ അധ്യാപകർ വിളിച്ചുനിർത്തി സംസാരിക്കുന്നത് അച്ഛൻ ശ്രദ്ധിച്ചിരുന്നു. ജോലിക്കായി പോയ പിതാവിനെ സ്കൂൾ അധികൃതർ വിളിച്ചുവരുത്തി. തിരക്കാണെന്ന് പറഞ്ഞ അച്ഛനോട് ഉടൻ വന്നില്ലെങ്കിൽ മകൻ സ്കൂൾ വിടും വരെ ക്ലാസിന് പുറത്തുനിൽക്കുമെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതോടെ പിതാവ് സ്കൂളിലെത്തി. അവിടെവച്ച് അധ്യാപകർ കുട്ടിയുടെ മുടിയെ കുറിച്ച് സംസാരിച്ചു. നാളെ മുടിവെട്ടാമെന്ന് സമ്മതിച്ചാണ് താൻ സ്കൂളിൽ നിന്ന് മടങ്ങിയതെന്ന് പിതാവ് പറഞ്ഞു.ഉച്ചയ്ക്ക് സ്കൂൾ വിട്ടപ്പോൾ മകനെ കൂട്ടാനായി പിതാവ് വീണ്ടും ഇവിടേക്ക് എത്തി. ഈ സമയത്താണ് മകനെ ഇന്ന് ക്ലാസിൽ കയറ്റിയിട്ടില്ലെന്നും രാവിലെ മുതൽ ക്ലാസിന് വെളിയിൽ നിർത്തുകയായിരുന്നു എന്നും അറിഞ്ഞത്. ഇതോടെ അധ്യാപകർക്കെതിരെ പരാതിയുമായി പിതാവ് മനുഷ്യാവകാശ കമ്മീഷനെയും ശിശുക്ഷേമ സമിതിയെയും സമീപിക്കുകയായിരുന്നു.