2023-24 കാലത്ത് ഗുജറാത്തിൽനിന്ന് ബിജെപിക്ക് ലഭിച്ച സംഭാവന 402 കോടി രൂപ, കോൺഗ്രസിന് 2.45 കോടി……

അഹമ്മദാബാദ്: ഗുജറാത്തിൽ ഭരണം തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ചാണ് എ.ഐ.സി.സി. സമ്മേളനം കൊടിയിറങ്ങിയത്. അതേസമയം, തിരഞ്ഞെടുപ്പുസംഭാവനകളിൽ ബി.ജെ.പി.യുമായുള്ള വലിയ അന്തരം കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾക്ക് ഭീഷണിയാണ്. തിരഞ്ഞെടുപ്പുകമ്മിഷന്റെ കണക്കിൽ ലോക്സഭാതിരഞ്ഞെടുപ്പിനുമുൻപ് 2023-24 കാലയളവിൽ പാർട്ടികൾക്ക് ഗുജറാത്തിൽനിന്ന് 404.51 കോടി രൂപ സംഭാവന ലഭിച്ചിട്ടുണ്ട്. 20,000 രൂപയിൽ കൂടിയ സംഭാവനകളുടെ കണക്കാണിത്. ഇതിൽ 401.98 കോടി രൂപയും ബി.ജെ.പി.ക്ക് കിട്ടിയപ്പോൾ കോൺഗ്രസിന് വെറും 2.45 കോടി രൂപ മാത്രമാണ് ലഭിച്ചത്. ആം ആദ്മി പാർട്ടിക്ക് 75 ലക്ഷം രൂപയും.
ബി.ജെ.പി.ക്ക് കോർപ്പറേറ്റ് കമ്പനികളും കരാറുകാരുമാണ് പണം നൽകിയത്. ദേശീയ പാതകളുടെയും പാലങ്ങളുടെയും കരാറുകാരായ ദിനേശ് ചന്ദ്ര അഗർവാൾ ഇൻഫ്രാ കോൺ 30 കോടി രൂപയുടെ സംഭാവനയുമായി മുന്നിൽ നിൽക്കുന്നു. കോൺഗ്രസിന് ലഭിച്ച സംഭാവനകൾ കൂടുതലും സ്വന്തം പാർട്ടി നേതാക്കളും എം.എൽ.എ. മാരുമാണ്. ഗുജറാത്തിലെ സംഭാവനകളുടെ എണ്ണം 2153 ആണ്. ഇതിൽ 2113 ബി.ജെ.പിക്കും 36 എണ്ണം കോൺഗ്രസിനുമാണ്. ഡൽഹിയിൽ നിന്നാണ് ഏറ്റവും കൂടുതൽ സംഭാവന- 989 കോടി. രണ്ടാമത് ഗുജറാത്താണ്. 334.07 കോടി രൂപയുമായി മഹാരാഷ്ട്ര മൂന്നാമതുണ്ട്.