വാൽപ്പാറയിലെ കാട്ടാനയുടെ ആക്രമണം; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തൃശൂര്‍: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. ഈട്ടിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളി അന്നലക്ഷ്മി (67) ആണ് മരിച്ചത്. വാല്‍പ്പാറ ഈട്ടിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയില്‍ കയറിയ കാട്ടാനയുടെ ആക്രമണത്തിലാണ് വയോധികയ്ക്ക് ഇടുപ്പെല്ലിനും കാലിനും ഗുരുതര പരുക്കേറ്റത്. 26ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ജയശ്രീ പ്രൈവറ്റ് എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് എസ്റ്റേറ്റ്.
രാത്രിയിൽ വീടിന് പുറത്ത് ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ ആണ് ആനയുടെ ആക്രമണമുണ്ടായത്. രാത്രിയോടെയാണ് കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത്. തുടര്‍ന്ന് റേഷന്‍കടയുടെ വാതില്‍ തകര്‍ത്ത് അരി തിന്നാൻ തുടങ്ങി. റേഷന്‍കടയോട് ചേര്‍ന്നുള്ള മുറിയില്‍ താമിസിക്കുന്ന അന്നലക്ഷ്മി ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴായിരുന്നു ആനയുടെ ആക്രമണം.
മുറിയില്‍ നിന്നും പുറത്തിറങ്ങിയ അന്നലക്ഷ്മിയെ കാട്ടാന ഓടിച്ചു. ഓട്ടത്തിനിടെ വീണ ഇവരെ തുമ്പികൈ കൊണ്ട് തട്ടിയിട്ട് കാല് ചവിട്ടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ സമീപവാസികളാണ് ബഹളംവച്ച് ആനയെ ഓടിച്ചുവിട്ടത്. വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ ചികിത്സക്കായി പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചു. അടുത്തിടെയായി വഞധിച്ച കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപക പ്രതിഷേധമാണ് വാൽപ്പാറയിൽ ഉയരുന്നത്.