CMRL- എക്സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയിൽ തടസ ഹർജി

സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സുപ്രീംകോടതിയിൽ തടസ ഹർജി. ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയ എം.ആർ അജയനാണ് തടസ ഹർജി നൽകിയത്. ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ അപ്പീൽ നൽകിയാൽ തന്റെ വാദവും കേൾക്കണമെന്ന് ആവശ്യം. മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.അന്വേഷണത്തിൽ അനുബന്ധ തെളിവ് ശേഖരണത്തിലേക്ക് കടക്കാനാണ് ഇഡി നീക്കം. എസ്എഫ്ഐഒ റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഴകീറി പരിശോധിക്കും. റെയ്ഡിന് പിന്നാലെ മരവിപ്പിച്ച അക്കൗണ്ടുകളിലെ 18 കോടിയോളം രൂപ കണ്ടുകെട്ടാനുള്ള നടപടിക്കായി അജ്യൂടിക്കേറ്റിംഗ് അതോറിറ്റിക്ക് റിപ്പോർട്ട് നൽകും. പഴുതടച്ചുള്ള അന്വേഷണത്തിനാണ് ഡയറക്ടർ രാഹുൽ നവീൻ നിർദേശം നൽകിയിട്ടുള്ളത്. പരമാവധി തെളിവുകൾ ലഭ്യമായ ശേഷം വീണ ടി യ്ക്കും – സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ് നൽകാനാണ് തീരുമാനം. സിഎംആർഎൽ സുപ്രീംകോടതിയിൽ പോയാലും അന്വേഷണത്തിന് പ്രതിസന്ധി ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് ഇഡി.2016 മുതൽ 2020, 21 വരെയുള്ള കാലയളവിൽ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തിആയിരം രൂപ വീണയ്ക്കും കമ്പനിയ്ക്കുമായി ഐടി സേവനങ്ങൾക്ക് എന്ന പേരിൽ കരിമണൽ കമ്പനിയിൽ നിന്ന് നൽകിയിട്ടുണ്ട്. എന്നാൽ എക്സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് കമ്പനിയിൽ ആദ്യം അന്വേഷണം നടത്തിയ എസ്എഫ്ഐഒ കണ്ടെത്തൽ.



