കുതിരയ്ക്ക് സ്മാരകമുള്ള ദേവാലയ സെമിത്തേരി എന്ന അപൂര്‍വത, അന്തിയുറങ്ങുന്നത് 36 വിദേശികള്‍; പള്ളിക്കുന്നിലെ പള്ളി

വിദേശികളുടെ ശവകുടിരങ്ങള്‍ ഒന്നര നൂറ്റാണ്ടിലധികമായി സംരക്ഷിക്കുന്ന ചരിത്ര പ്രാധാന്യമുള്ള പള്ളിയുണ്ട് ഇടുക്കിയില്‍
പീരുമേടിനടുത്ത് പള്ളിക്കുന്നിലുള്ള സെന്റ് ജോർജ് സിഎസ്ഐ ദേവാലയത്തെ തീർത്ഥാടന ടൂറിസംപട്ടികയില് ഉള്‍പ്പെടുത്താനുള്ള ആലോചനയിലാണ് വിനോദ സഞ്ചാര വകുപ്പ്. ഇടുക്കിയിലെ തേയില വ്യവസായത്തിന് തുടക്കം കുറിച്ച വിദേശികളുടെ ശവകുടിരങ്ങള്‍ ഒന്നര നൂറ്റാണ്ടിലധികമായി സംരക്ഷിക്കുന്ന ചരിത്ര പ്രാധാന്യമുള്ള പള്ളിയാണിത്.മൂന്നാറുള്‍പ്പെടെ ഇടുക്കിയിലെ തേയില വ്യവസായത്തിന് തുടക്കം കുറിച്ച ജോണ്‍ ഡാനിയല്‍ മണ്റോയുടേതടക്കം 36 വിദേശികളുടെ കല്ലറകളാണ് പള്ളിക്കുന്ന് സെന്റ് ജോർജ് പള്ളിയിലെ ബ്രിട്ടിഷ് സെമിത്തേരിയിലുള്ളത്. നാലുമാസം മാത്രം പ്രായമുണ്ടായിരുന്ന ഡിങ്ർണ് വിനി ഫ്രെഡ് മേരിയും രണ്ടു വയസുകാരി ബ്രിജെറ്റ് മേരിയും 71 കാരൻ മില്‍നർ വാള്ട്ടറുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും പീരുമേട്ടിലെ തേയിലത്തോട്ട വ്യവസയവുമായി ബന്ധപ്പെട്ട് എത്തിയവരാണ്. മണ്‍റോയുടെ സന്തത സഹചാരിയായിരുന്ന ഡൗണിയെന്ന വെളുത്ത കുതിരയെ അടക്കം ചെയ്തിരിക്കുന്നതും മണ്‍റോയുടെ കല്ലറയുടെ സമീപത്താണ്. ദേവാലയ സെമിത്തേരിയില്‍ കുതിരയ്ക്ക് സ്മാരകമുള്ളത് അപൂർവ സംഭവമാണ്.ഹെൻട്രി ബേക്കർ 155 വർഷം മുൻപ് ഗോതിക് ശൈലിയില്‍ നിർമിച്ച പള്ളിക്കുന്ന് ദേവാലയത്തില്‍ ബ്രിട്ടിഷുകാർ ഉപയോഗിച്ച ഫർണിച്ചറുകളും പിയാനോ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും സംരക്ഷിച്ചിട്ടുണ്ട്. ബ്രിട്ടിഷ് പൗരൻമാരുടെ ജനന- മരണ രേഖകള്‍, കാനോനിക്കല്‍ രേഖകള്‍, ഹെൻട്രി ബേക്കർ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ എന്നിവയുമുണ്ട്. ഇവിടുത്തെ കബറിടങ്ങളും പുരാതന സ്മാരകങ്ങളും കാണാൻ കൂടുതല്‍ സഞ്ചാരികളിലേക്ക് എത്തിക്കുന്നതിനായി ടൂറിസം വകുപ്പ് മന്ത്രിയും നേരിട്ടെത്തി. പള്ളിക്കുന്ന് പള്ളിയുടെ പ്രത്യേകതകള്‍ കേട്ടറിഞ്ഞ് നിരവധി സഞ്ചാരികളും ഇപ്പോഴിവിടേക്കെത്തുന്നുണ്ട്.