ഇൻസ്റ്റന്റ് ലോൺ ആപ്പ് തട്ടിപ്പ്; അക്കൗണ്ടുകള്‍ തുറന്നു കൊടുത്ത് രണ്ട് കോടി നേടി സയ്യിദ്, വര്‍ഗീസിനും പണം

കൊച്ചി: ഇൻസ്റ്റന്റ് ലോൺ ആപ്പ് തട്ടിപ്പ് കേസിൽ രണ്ട് മലയാളികളെ കൂടി അറസ്റ്റ് ചെയ്ത് എൻഫോർസ്‍മെൻറ് ഡയറക്ടറേറ്റ്. തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകൾ തുറന്നുകൊടുത്ത കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി ടിജി വർഗീസ് എന്നിവരാണ് അറസ്റ്റിലായത്.
ജനുവരിയിൽ ഇതേ കേസിൽ ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആൻറോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവർ ഇഡിയുടെ പിടിയിലായിരുന്നു. പിന്നാലെയാണ് രണ്ട് പേർകൂടി ഇപ്പോൾ അറസ്റ്റിലായത്. പൊലീസ് അന്വേഷണത്തിന് പുറമെയാണ് കേസിൽ ഇഡി പിടിമുറുക്കിയത്.
സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിലൊന്നാണ് ലോൺ ആപ്പ് തട്ടിപ്പ്. ഡൗൺലോഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് നുഴഞ്ഞു കയറിയുള്ള പിടിച്ചുപറിയാണിത്. ഇത്തരത്തിൽ 500-ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവർ തുറന്നത്. 289 അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതിൽ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു.
വർഗീസ് 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയിൽ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ പേർ പിടിയിലായേക്കുമെന്നാണ് സൂചന.