ഒളിവിൽ കഴിയണോ വേണ്ടയോ എന്നത് രാഹുലിന്റെ വ്യക്തിപരമായ തീരുമാനം, അയാൾ പാർട്ടിയുടെ ഭാഗമല്ല’; കെ സി വേണുഗോപാൽ

ന്യൂ ഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയണോ വേണ്ടയോ എന്നത് അയാളുടെ വ്യക്തിപരമായ തീരുമാനമെന്ന് കെ സി വേണുഗോപാൽ എംപി. അയാൾ പാർട്ടിയുടെ ഭാഗമല്ല, സസ്പെൻഷനിലുള്ള വ്യക്തിയാണ് എന്നും സ്വർണ്ണപ്പാളി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കുകയാണ് എന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.സഞ്ചാർ സാഥി ആപ്പ് മൊബൈൽ ഫോണുകളിൽ നിർബന്ധമാക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും കെ സി വേണുഗോപാൽ വിമർശിച്ചു. എല്ലാം നിരീക്ഷിക്കാനുള്ള ബിഗ് ബ്രദറിന്റെ നീക്കമാണിത് എന്നും വിഷയം പാർലമെൻ്റിൽ ഉന്നയിക്കും എന്നും കെ സി വേണുഗോപാൽ പറഞ്ഞു. പെഗാസസ് ഉൾപ്പെടെയുള്ള ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിനെ കയ്യൊഴിഞ്ഞതായി സൂചിപ്പിച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. രാഹുലിനെ പാർട്ടി സംരക്ഷിക്കുന്നില്ല. അദ്ദേഹത്തെ പൊലീസ് കണ്ടു പിടിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സന്ദീപ് വാര്യർക്കെതിരെ നടപടിയെടുത്താലും അത് സ്വാഭാവികമായ നിയമ നടപടിയാണെന്നും നിയമം എല്ലാവർക്കും ഒരേ പോലെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.



