കാലിൽ തറച്ചത് 9 ആണികൾ, ക്രൂര പീഡനത്തിനിരയായി 36കാരി കൊല്ലപ്പെട്ടു, നിതീഷ് കുമാറിനെതിരെ പ്രതിപക്ഷം

പട്ന: കാലിൽ അടിച്ച് കയറ്റിയത് 9 ആണികൾ. ക്രൂര പീഡനത്തിനും മർദ്ദനത്തിനും ഇരയായ 36കാരിയുടെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബിഹാറിലെ നളന്ദയിൽ വ്യാഴാഴ്ചയാണ് 36കാരിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വീടുള്ള ജില്ലയിൽ തന്നെ ഇത്തരം സംഭവമുണ്ടായത് സംസ്ഥാനത്തെ ക്രമസമാധാന നിലയിലെ തകരാറാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
നളന്ദയിലെ ബഹാദുർപൂർ ഗ്രാമ്തിലെ ചാന്ദി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ രക്തത്തിന്റെ സാന്നിധ്യമില്ലാത്തതിനാൽ മറ്റെവിടെ വച്ചെങ്കിലും ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ഇവിടെ കൊണ്ട് വന്ന് ഇട്ടതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊല്ലപ്പെടുന്നതിന് മുൻപ് യുവതി ക്രൂരമായ മർദ്ദനത്തിനും പീഡനത്തിനും ഇരയായതായാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
ക്രൂരമായ കൊലപാതം ബിഹാർ നിയമ സഭയിലും ചർച്ചയായിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്നാണ് പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ് ആരോപിക്കുന്നത്. സ്വന്തം ജില്ലയിൽ പോലും സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗത്തെ സ്ഥിതിയേക്കുറിച്ച് ഊഹിക്കാൻ കഴിയുന്നതാണെന്നാണ് രൂക്ഷമാവുന്ന വിമർശനം.