കോഹ്ലിയും ധോണിയും ചെയ്തിട്ടുണ്ടല്ലോ.. ഇതൊരു സംസ്കാരമാണ്; വെടിയുതിർത്ത് ആഘോഷിച്ചതിൽ ഫർഹാന്റെ വാദം

ഇന്ത്യയുടെ പരാതിയിൽ ഐസിസി മാച്ച് റഫറി റിച്ചി റിച്ചാർഡ്സണ് മുമ്പാകെ അദ്ദേഹം ഹാജരായിരുന്നുഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ അർധസെഞ്ച്വറി നേടിയതിന് ശേഷം ബാറ്റുകൊണ്ട് ഗാലറിയിലേക്ക് വെടിയുതിർത്ത് ആഘോഷിച്ചതിൽ മാച്ച് റഫറിക്ക് മുമ്പാകെവിശദീകരണവുമായി പാക് ഓപ്പണർ സാഹിബ്സാദ ഫർഹാൻ. ഇന്ത്യയുടെ പരാതിയിൽ ഐസിസി മാച്ച് റഫറി റിച്ചി റിച്ചാർഡ്സണ് മുമ്പാകെ അദ്ദേഹം ഹാജരായിരുന്നു. ഹാരിസ് റൗഫും താരത്തിനൊപ്പം ഹാജരായി.ബിസിസിഐയുടെ ആരോപണങ്ങൾ നിശേധിച്ച ഫർഹാൻ ആഘോഷത്തിന് പിന്നിൽ മറ്റ് അർത്ഥങ്ങളൊന്നുമില്ലെന്ന് വാദിച്ചു. തന്റെ ആഘോഷത്തിന് ഇന്ത്യയുമായുള്ള പാകിസ്താന്റെ സമീപകാല സംഘർഷങ്ങളുമായി ബന്ധമില്ലെന്നും താൻ തോക്കുമായി ആഘോഷിക്കുന്നത് പതിവാണെന്നും ഫർഹാൻ പറഞ്ഞു. വിവാഹചടങ്ങുകളിലും മറ്റും ഇത്തരത്തിൽ വെടിയുതിർത്ത് ആഘോഷിക്കാറുണ്ടെന്നും ഇത് തികച്ചും പ്രാദേശികമായുള്ള സംസ്കാരത്തിന്റെ ഭാഗമാണെന്നും ഫർഹാൻ മാച്ച് റഫിക്ക് മുമ്പാകെ വിശദീകരിച്ചു.ആഘോഷത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതിരുന്നതിനാൽ നടപടി എടുക്കരുത് എന്നും ഐസിസി മാച്ച് റഫറിയോട് ഫർഹാൻ അഭ്യർത്ഥിച്ചു. മുൻ കാലങ്ങളിൽ ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും എം എസ് ധോണിയും ഇത്തരം ആഘോഷ പ്രകടനം നടത്തിയിട്ടുണ്ടെന്നും ഫർഹാൻ പറഞ്ഞു. ഇതോടെ ഫർഹാനെതിരായ നടപടി മാച്ച് റഫറി താക്കീതിൽ ഒതുക്കി. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.



