ജോലി മൂന്നുവർഷം, പെൻഷൻ ആജീവനാന്തം! പഴ്സനൽ സ്റ്റാഫ് നിയമനത്തിൽ കള്ളക്കളി

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫിൽ പാർട്ടിക്കാരെയും വേണ്ടപ്പെട്ടവരെയും തിരുകികയറ്റി ജീവിതകാലം മുഴുവൻ പെൻഷൻ ഉറപ്പാക്കി സർക്കാരിൻ്റെ വഴിവിട്ടനീക്കം. പെൻഷൻ ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ സർവീസായ മൂന്ന് വർഷം കഴിയുമ്പോൾ പഴ്സനൽ സ്റ്റാഫിനെ മാറ്റും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പിണറായി സർക്കാർ പെൻഷൻ അനുവദിച്ച പഴ്സനൽ സ്റ്റാഫിൽ പകുതിപേരും മൂന്ന് വർഷം മാത്രം ജോലി ചെയ്തവർ. സർക്കാർ സ്പോൺസേർഡ് സ്വജനപക്ഷപാതത്തിന്റെ അറിയാക്കഥകൾ പുറത്തുവന്നത് മനോരമ ന്യൂസിന് വിവരാവകാശനിയമപ്രകാരം ലഭിച്ച സർക്കാർ രേഖകളിൽ നിന്നാണ്.കാറിന്റെ ഡോർ തുറന്ന് കൊടുക്കാൻ, ഫയലുകൾ എഴുതാൻ, പ്രസംഗം തയാറാക്കാൻ, എന്തിന് കുടിവെള്ളമെടുത്ത് കൊടുക്കാൻ വരെ പഴ്സനൽ സ്റ്റാഫുണ്ട് നമ്മുടെ മന്ത്രിമാർക്ക്. 557 പേരാണ് മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫുകളായി ഇപ്പോൾ ജോലിയെടുക്കുന്നത്. മുഖ്യമന്ത്രിക്കാണ് ഏറ്റവുമധികം പഴ്സണൽ സ്റ്റാഫ്. 32പേർ. മന്ത്രിമാർക്ക് 21 മുതൽ 25പേർവരെ പഴ്സണൽ സ്റ്റാഫുകളായുണ്ട് . പ്രതിപക്ഷ നേതാവും മോശമല്ല. 25പേരാണ് പ്രതിപക്ഷ നേതാവിന് സ്റ്റാഫുകളായുള്ളത്. പ്രത്യേക ജോലിയൊന്നുമില്ലങ്കിലും ചീഫ് വിപ്പും വെച്ചിട്ടുണ്ട് 24 പേരെ.മന്ത്രിമാർക്ക് രാവും പകലും ജോലിയുണ്ട്. ഓഫീസിനകത്തും പുറത്തും ഉത്തരവാദിത്തങ്ങളുമുണ്ട്. അതിനാൽ പേഴ്സനൽ സ്റ്റാഫിനെ നിയമിക്കുന്നതിൽ തെറ്റൊന്നുമില്ല. കാലങ്ങളായി എല്ലാ സർക്കാരുകളും തുടരുന്നതുമാണ്. പക്ഷേ, പാർട്ടി താൽപര്യം മാത്രം നോക്കി നിയമിക്കുന്ന അവർക്ക്, ജീവിതകാലം മുഴുവൻ പൊതുപണം കിട്ടാനായി കള്ളക്കളി നടത്തുമ്പോഴാണ് അഴിമതിയും സ്വജനപക്ഷപാതവുമൊക്കെയാകുന്നത്.2023 മുതൽ 125 പഴ്സണൽ സ്റ്റാഫുകൾക്കാണ് പെൻഷൻ അനുവദിച്ചത്. അതിൽ 60 പേരുടെ സർവീസ് കാലാവധി വെറും 3 വർഷമാണ്. ഇവർ 3 വർഷം ജോലി ചെയ്തശേഷം രാജിവെച്ച് മറ്റ് ജോലിക്ക് പോയി. പെൻഷൻ വാങ്ങിയതിൽ 13 പേർ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തും 40 പേർ തുടർഭരണകാലത്തുമുള്ളവരാണ്.7 പേർ വിവിധ മുൻസർക്കാരുകളുടെ കാലത്തുള്ളവരും. അതായത് കുറുക്കുവഴിയിൽ പെൻഷൻ വാങ്ങിയ 53 പേരും പിണറായി സർക്കാറിന്റെ സ്വന്തക്കാർ തന്നെ.