ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ

വാഷിങ്ടൺ: അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കിക്കൊണ്ടുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ ഉത്തരവിന് സ്റ്റേ. ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പുറത്ത് വന്നതിന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് സിയാറ്റിൽ ഫെഡറൽ കോടതി താൽക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്. ട്രംപിന്റെ ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.അധികാരം ഏറ്റെടുത്തതിന് പിന്നാലെയാണ് അമേരിക്കയിൽ നിലവിലുള്ള പൗരത്വ നിയമത്തിൽ മാറ്റം വരുത്തിക്കൊണ്ട് ട്രംപ് ഉത്തരവിറക്കിയത്. അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കുമെന്നാണ് നിലവിലെ നിയമം അനുശാസിക്കുന്നത്.ട്രംപിന്റെ ഉത്തരവ് വന്നതിന് പിന്നാലെ താൽക്കാലിക എച്ച്1-ബി, എൽ1 വിസകളിലടക്കം രാജ്യത്തെത്തിയ പതിനായിരക്കണക്കിന് ഇന്ത്യക്കാരും ആശങ്കയിലായിരുന്നു. ഇവർക്ക് കൂടി ആശ്വാസമാകുന്നതാണ് പുതിയ വിധി.