ഡോ.മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാറുടെ ചുമതല; ഉത്തരവ് ഇറങ്ങി

ഡോ. മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാറുടെ ചുമതല നൽകി വി സി ഉത്തരവിറക്കി. നേരത്തെ ചുമതല നൽകിയിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിന്റെ ചുമതലകൾ ഹേമ ആനന്ദിനും നൽകിയിട്ടുണ്ട്. ഇതോടെ അസാധാരണമായ നടപടി ക്രമങ്ങളിലേക്കാണ് കേരള സർവകലാശാല കടക്കുന്നത്.സർവകലാശാലയുടെ താത്ക്കാലിക വി സിയായ ഡോ. സിസ തോമസ് മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നുവെങ്കിലും ഔദ്യോഗികമായി ഈ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. സർവകലാശാലയുടെ ഉദ്യോഗസ്ഥർ ഔദ്യോഗികമായി ഉത്തരവ് ഇറക്കണമെന്നായിരുന്നു അതിന് കാരണമായി മിനി കാപ്പൻ പറഞ്ഞിരുന്നത്. എന്നാൽ രജിസ്ട്രാറായി ഡോ. കെ എസ് അനിൽകുമാർ തുടരുന്ന സാഹചര്യത്തിൽ ഈ ഉത്തരവ് ഇറക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. ഒടുവിൽ ഉത്തരവിറക്കാൻ തയ്യാറാകാത്ത ഈ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള നിർദേശം വി സി മോഹനൻ കുന്നുമ്മൽ നൽകിയ പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.അതേസമയം, ഡോ കെ എസ് അനിൽകുമാർ ഇന്ന് രജിസ്ട്രാറുടെ ഓഫീസിൽ എത്തി കഴിഞ്ഞാൽ അത് തടയാൻ വി സി മോഹനൻ കുന്നുമ്മൽ ഇതിനോടകം തന്നെ അനൗദ്യോഗികമായി നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ അനിൽകുമാറിന്റെ അവധി അപേക്ഷ വി സി തള്ളിക്കളഞ്ഞിരുന്നു. സസ്പെൻഷനിലുള്ള രജിസ്ട്രാർക്ക് അധികാരം ഇല്ല, സസ്പെൻഷൻ നടപടി പിൻവലിച്ചിട്ടില്ലെന്നും യൂണിവേഴ്സിറ്റിയിലേക്ക് വരാൻ പാടില്ലെന്നും കാണിച്ച് രജിസ്ട്രാർക്ക് വൈസ് ചാൻസിലർ കത്ത് നൽകിയിരുന്നു.