തദ്ദേശ തിരഞ്ഞെടുപ്പ്, ബിജെപിയുടെ വോട്ട് ചേർക്കൽ കണക്ക് വ്യാജമെന്ന് രാജീവ് ചന്ദ്രശേഖറിന് റിപ്പോർട്ട്

തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ടി ബിജെപി ചേർത്തുവെന്ന് പറയുന്ന വോട്ടിൻ്റെ കണക്ക് വ്യാജമെന്ന് രാജീവ് ചന്ദ്രശേഖറിന് റിപ്പോർട്ട് ലഭിച്ചു. രണ്ട് ഏജൻസികൾ നടത്തിയ സർവെ റിപ്പോർട്ട് സംസ്ഥാന പ്രസിഡൻ്റ് രാജിവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയെ അറിയിച്ചു. ഇങ്ങനെ തെറ്റിദ്ധരിപ്പിച്ചാൽ എങ്ങനെ മുന്നോട്ട് പോകുമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.താഴെ തട്ടിൽ നിന്നും വരുന്ന വിവരങ്ങൾ വിശ്വസിക്കാനാവില്ല. ഈ പാർട്ടിയിൽ ആരെ വിശ്വസിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. 30 ലക്ഷത്തോളം വോട്ടുകൾ സംസ്ഥാനത്ത് ആകെ ചേർക്കപ്പെട്ടപ്പോൾ ബിജെപിക്ക് വെറും 3 ലക്ഷത്തിൽ താഴെ വോട്ടുകൾ മാത്രമാണ് ചേർക്കാൻ സാധിച്ചത്. ആറുലക്ഷത്തിൽപരം വോട്ടുകൾ ചേർത്തെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിൻ്റെ അവകാശവാദം.അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേമം മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും അനൂപ് ആന്റണിക്കും ഷോൺ ജോർജിനും മാത്രമേ സീറ്റ് ഉറപ്പുള്ളൂവെന്ന് ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു. ആഗോള അയ്യപ്പ സംഗമത്തിൽ സംസ്ഥാന അധ്യക്ഷൻ തുടക്കം മുതൽ നടത്തിയ പരാമർശം പക്വതയില്ലാത്തതെന്നും കോർ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു.എന്നാൽ കോർ കമ്മറ്റിയിൽ നിന്ന് നേരത്തെ ഒഴിവാക്കിയ മുതിർന്ന നേതാവ് AN രാധാകൃഷ്ണനെ വീണ്ടും കോറിൽ ഉൾപ്പെടുത്താൻ ആലോചന. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റിയിൽ എ എൻ രാധാകൃഷ്ണൻ പങ്കെടുത്തു. മത്സരിക്കാൻ ആഗ്രഹമുള്ള നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് തദ്ദേശതിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ രാജീവ് ചന്ദ്രശേഖർ നിർദ്ദേശം നൽകി. മറ്റ് നേതാക്കൾ ഏത് മണ്ഡലത്തിൽ ശ്രദ്ധിക്കണമെന്ന അറിയിപ്പ് ഇതുവരെ കിട്ടിയില്ലെന്നും വിമർശനം.പാലക്കാട്, പന്തളം നഗരസഭകൾ നഷ്ടപ്പെടാതെ തിരുവനന്തപുരം,തൃശ്ശൂർ കോർപ്പറേഷനുകളും വർക്കല, ആറ്റിങ്ങൽ, നെടുമങ്ങാട്, കൊടുങ്ങല്ലൂർ, കുന്നംകുളം നഗരസഭകളും നിർബന്ധമായും പിടിക്കണമെന്നും കോർകമ്മിറ്റിയിൽ സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.തിരുവനന്തപുരം,തൃശ്ശൂർ കോർപ്പറേഷനുകൾ കിട്ടിയില്ലെങ്കിൽ സംസ്ഥാന നേതൃത്വത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്ന സ്ഥിതി വരും. ഇത് താനുൾപ്പെടെയുള്ള നേതൃത്വം മാറണ്ടേ സാഹചര്യമുണ്ടാക്കുമെന്നും രാജീവ് ചന്ദ്രശേഖർ വിലയിരുത്തി.ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് തുടക്കം മുതൽ നടത്തിയ പ്രതികരണം പക്വതയില്ലാത്തത്. എൻഎസ്എസിനെയും എസ്എൻഡിപിയേയും എതിർപക്ഷത്ത് നിർത്തി ബിജെപിക്ക് കേരളത്തിൽ മുന്നോട്ട് പോവാനാവില്ല. ക്രൈസ്തവനയതന്ത്രം ഓവറാകുന്നുവെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കോട്ടയത്ത് പാർട്ടിയിലെ ക്രൈസ്തവരുടെ മാത്രം യോഗം വിളിച്ചത് ബിജെപിയുടെ അടിസ്ഥാന ആശയങ്ങൾക്ക് എതിരെന്നും യോഗം വിലയിരുത്തി.സുരേഷ്ഗോപിയെ പാർട്ടി വേണ്ടരീതിയിൽ പ്രതിരോധിക്കുന്നില്ലെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു. തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ഈഴവ നേതാവ് ബാഹുലേയൻ പാർട്ടി വിടാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്ന് പി.സുധീർ ആവശ്യപ്പെട്ടു. പിന്നാക്ക വിഭാഗങ്ങളിൽ ഇത് വലിയ അങ്കലാപ്പ് സൃഷ്ടിക്കും. യുവരാജ് ഗോകുൽ, കെ.ഗണേഷ് തുടങ്ങിയ യുവനേതാക്കളെ പാർട്ടി പ്രധാന ചുമതലകളിൽ നിന്നും മാറ്റി നിർത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും സുധീർ ചോദിച്ചു.സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിലും കോർ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. കലുങ്ക് സംവാദം പാർട്ടി സംസ്ഥാന നേതൃത്വവുമായി കൂടിയാലോച്ചല്ലെന്ന് ഒരു വിഭാഗത്തിൻ്റെ വിമർശനം. സുരേഷ് ഗോപി സംസ്ഥാന നേതൃത്വവുമായി കൂടിയാലോചന നടത്തുന്നില്ല. സുരേഷ് ഗോപിയുമായി സംസ്ഥാന നേതൃത്വത്തിന് ആശയവിനിമയമില്ല.സുരേഷ് ഗോപി പാർട്ടിക്ക് വിധേയനാകണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. സുരേഷ് ഗോപിയെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തി. കലുങ്ക് സംവാദം മാതൃകയാക്കേണ്ട പരിപാടിയാണെന്ന് ഒരു വിഭാഗം വ്യക്തമാക്കി. കേരളത്തിലെ പാർട്ടിയുടെ ഏക എംപിക്കെതിരെ ശക്തമായ രാഷ്ട്രീയ ആക്രമണങ്ങൾ ഉണ്ടായിട്ടും സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നില്ലെന്നും വിമർശനം ഉയർന്നു.



