
പൊള്ളാച്ചിയില്‍ നിന്നു ഗോപാലപുരം വഴി താലൂക്കിലെത്തുന്ന ചരക്കുവാഹനങ്ങളില്‍ എക്സൈസ് പരിശോധനയില്ലെന്ന് ആക്ഷേപം.
ഓണം, ക്രിസ്മസ് ഉള്‍പ്പെടെ വിശേഷ സമയങ്ങളില്‍ മാത്രമാണ് എക്സൈസ് വാഹന പരിശോധന കർശനമാക്കുന്നത്.മുൻവർഷങ്ങളില്‍ പച്ചക്കറി, പാല്‍ വണ്ടികളില്‍വരെ കഞ്ചാവ്, മറ്റു ലഹരി വസ്തുക്കള്‍ പിടികൂടിയ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ ചരക്കുവാഹനങ്ങള്‍ ഗോപാലപുരം ചെക്ക് പോസ്റ്റില്‍ പരിശോധിക്കാതെ വിടുന്നത് കള്ളക്കടത്ത് മാഫിയക്ക് അനുകൂല ഘടകമായി മാറിയിട്ടുണ്ടെന്നാണ് ആക്ഷേപം. ഗോപാലപുരംവഴി വരുന്ന കെഎസ്‌ആർടിസി ബസിലും മുന്പ് കഞ്ചാവ് പിടികൂടിയ സംഭവം നടന്നിട്ടുണ്ട്.കൊഴിഞ്ഞാമ്ബാറ ബസ് സ്റ്റാൻഡില്‍ കഞ്ചാവ് വില്പന നടത്തുന്നതായ പരാതിയില്‍ പോലീസ് നടപടി സ്വീകരിച്ചതിനാല്‍ കച്ചവടക്കാർ ഇവിടം ഒഴിവാക്കിയിട്ടുണ്ട്. പച്ചക്കറിവാഹനങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനമില്ലാത്തതാണ് പ്രശ്നമെന്നാണ് അധികൃതരുടെ നിലപാട്. പച്ചക്കറിചാക്കുകള്‍ ഇറക്കി പരിശോധിച്ചാല്‍ പിന്നീട് കയറ്റണമെങ്കില്‍ ചുമട്ടുതൊഴിലാളികളെ ഉപയോഗിക്കണം. ഇതിനുള്ള വേതനം സർക്കാറില്‍ നിന്നും അനുവദിക്കാറുമില്ല.താലൂക്കില്‍ വർധിച്ചതോതില്‍ ലഹരിവസ്തുക്കള്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുമാണ്. ഇത് ഫലപ്രദമായി തടയാൻ എക്സൈസ്, പോലീസ് സംഘം രംഗത്തിറങ്ങണമെന്നാണ് നാട്ടുകാർ പറയുന്നത്.