തിരുവല്ല സ്പാ ബലാത്സംഗക്കേസ്: ഒരു പ്രതി കൂടി പിടിയിൽ, ഇനി പിടികൂടാനുള്ളത് മൂന്ന് പേരെ

കൊച്ചി: നാടിനെ ഞെട്ടിച്ച തിരുവല്ല സ്പാ ബലാത്സംഗക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ. നിരണം സ്വദേശി വരുൺ ആണ് പിടിയിലായത്. ആലുവയിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മൂന്ന് പ്രതികൾ കൂടിയാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചേക്കും.ഫെബ്രുവരി ഒന്നിന് വൈകുന്നേരമായിരുന്നു തിരുവല്ലയിലെ സ്പായിൽ ആറംഗ സംഘം അതിക്രമിച്ചുകയറിയത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിൻ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിവ് ആവശ്യപ്പെട്ടാണ് അക്രമി സംഘം സ്പായിലെത്തിയത്. ആദ്യഘട്ടത്തിൽ പരാതി നൽകാൻ യുവതി തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് കാര്യങ്ങൾ തുറന്നുപറയുകയും പരാതി നൽകുകയുമായിരുന്നു. പിന്നാലെ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടർ ചാക്കോ, ബെർലിൻ ദാസ് എന്നീ രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു.അതേസമയം, കേസിൽ അന്വേഷണം അതിജീവിതയുടെ സഹപ്രവർത്തകയിലേക്കും നീളുകയാണ്. സംഭവം നടക്കുന്ന സമയത്ത് ഒരു സഹപ്രവർത്തക സ്പായിലുണ്ടായിരുന്നു. തന്നെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും മർദിക്കുമ്പോഴും സഹപ്രവർത്തക ഇടപെട്ടില്ലെന്നും അവർ ഗുണ്ടാസംഘത്തിലെ ചിലരോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞിരുന്നു. സഹപ്രവർത്തകയുടെ ഒരു ആൺസുഹൃത്ത് ഉണ്ടെന്നും ഇയാൾ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണെന്നും അതിജീവിത മൊഴി നൽകിയിട്ടുണ്ട്.



