തൃക്കാക്കര കോളേജ് മോര്‍ഫിംഗ്: ഒരാള്‍ കൂടി അറസ്റ്റില്‍; സാമ്പത്തിക ഇടപാടിന് തെളിവ് ലഭിച്ചെന്ന് പോലീസ്

തൃക്കാക്കര ഭാരത് മാതാ കോളേജ് മോർഫിംഗ് കേസില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതിന്റെ നിർണ്ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു.കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് വിദ്യാർത്ഥി സനീഷില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചത്.ടെലിഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലേക്ക് പണം നല്‍കിയാണ് പ്രതികള്‍ ആളുകളെ ചേർത്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രധാന പ്രതിയായ ശ്രീഹരി നല്‍കുന്ന ചിത്രങ്ങളാണ് സനീഷ് ഉള്‍പ്പെടെയുള്ളവർ ഈ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചിരുന്നത്. മറ്റൊരു കോളേജിലെ വിദ്യാർത്ഥി കൂടി അറസ്റ്റിലായതോടെ കേസിന് പിന്നില്‍ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.അതേസമയം, കേസില്‍ ആദ്യം പിടിയിലായ പ്രധാന പ്രതി ശ്രീഹരിയെ കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനായി ഇയാളെ ഭാരത് മാതാ കോളേജിലും താമസസ്ഥലത്തും എത്തിക്കുമെന്ന് പോലീസ് അറിയിച്ചു.



