പരീക്ഷ കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്; എസ്എസ്എൽസി പരീക്ഷ അവസാനിക്കുന്ന ഇന്ന് സ്കൂളുകളിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം

ആഘോഷങ്ങള്‍ അക്രമത്തിലേക്ക് കടക്കുന്നു എന്ന പരാതി കണക്കിലെടുത്താണ് ഉത്തരവ്
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. പരീക്ഷ അവസാനിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ ആഘോഷപരിപാടികള്‍ പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്.
ആഘോഷങ്ങള്‍ അതിരുകടക്കുന്നു, അക്രമത്തിലേക്ക് നീങ്ങുന്നു എന്ന പരാതികള്‍ കണക്കിലെടുത്താണ് നിര്‍ദേശം. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ സ്കൂളിന് പുറത്ത് പൊലീസിന്‍റെ സാന്നിധ്യം ഉറപ്പാക്കാവുന്നതാണ്.
4,27,021 വിദ്യാർഥികൾ ഇത്തവണ പരീക്ഷ എഴുതി. കേരളത്തിൽ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒൻപതും ഗൾഫ് മേഖലയിൽ ഏഴും പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്നു മുതൽ 26 വരെ 2 ഘട്ടങ്ങളിലായി നടക്കും. മൂല്യനിർണായത്തിന് 72 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാൻ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടൽ. അതേസമയം പ്ലസ് 2 പരീക്ഷ ഈ മാസം 27നും, പ്ലസ് വണ്‍ പരീക്ഷ ഈ മാസം 29നും അവസാനിക്കും.