പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ 7 ചാക്ക് ഹാൻസ് മോഷണത്തിന് പിന്നിൽ പൊലീസ് ഉദ്യോഗസ്ഥൻ

സുല്‍ത്താൻ ബത്തേരി: സുല്‍ത്താൻ ബത്തേരി പോലീസ് സ്റ്റേഷനില്‍ കോടതി ഉത്തരവ് പ്രകാരം സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ സീനിയർ സിവില്‍ പോലീസ് ഓഫീസർക്കെതിരെ (എസ്.സി.പി.ഒ) ക്രിമിനല്‍ കേസ്.വൈത്തിരി സ്വദേശിയായ സബിത്ത് എന്ന പോലീസുകാരനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസ് പിടികൂടി സ്റ്റോർ റൂമില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന പുകയില ഉല്‍പ്പന്നങ്ങളുടെ ഏഴ് വലിയ ചാക്കുകളാണ് ഇയാള്‍ സ്വകാര്യ കാറില്‍ കടത്തിക്കൊണ്ടുപോയതെന്ന് അന്വേഷണ സംഘം കണ്ടെത്തി.മോഷണ വിവരം പുറത്തായതോടെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥൻ ജില്ല വിട്ട് ഒളിവില്‍ പോയിരിക്കുകയാണ്.കഴിഞ്ഞ ജൂണ്‍ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.തുടർന്ന് ഇവ കോടതിയില്‍ ഹാജരാക്കുകയും, കോടതിയുടെ കർശന നിർദ്ദേശപ്രകാരം സ്റ്റേഷനിലെ പ്രത്യേക സ്റ്റോർ റൂമിലേക്ക് മാറ്റി സൂക്ഷിക്കുകയും ചെയ്തു.സെപ്റ്റംബർ 10-ന് സ്റ്റേഷനിലെ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും ചേർന്ന് സ്റ്റോർ റൂം വൃത്തിയാക്കുന്നതിനായി തുറന്നപ്പോഴാണ് സുരക്ഷിതമായി വെച്ചിരുന്ന ഏഴ് ചാക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ അപ്രത്യക്ഷമായതായി കാണുന്നത്.മുറിയുടെ പൂട്ട് തകർക്കപ്പെട്ടിട്ടില്ലാത്തതിനാല്, അസിസ്റ്റന്റ് റൈറ്ററുടെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന ഔദ്യോഗിക താക്കോല്‍ കൈക്കലാക്കി തന്നെയാണ് സ്റ്റോർ റൂം തുറന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ സ്റ്റേഷനിലെ പോലീസുകാരിലേക്ക് തന്നെ സംശയത്തിന്റെ മുന നീളുകയായിരുന്നു.തുടർന്ന് സുല്‍ത്താൻ ബത്തേരി ഡിവൈ.എസ്.പിയുടെ നേരിട്ടുള്ള നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി കാമറകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് നാണക്കേടുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്:സ്റ്റോർ റൂമില്‍ നിന്ന് ചാക്കുകള്‍ ഓരോന്നായി പുറത്തെടുത്ത് സ്റ്റേഷൻ വളപ്പില്‍ നിർത്തിയിട്ടിരുന്ന കാറിലേക്ക് എടുത്തു കയറ്റുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ കൃത്യമായി പതിഞ്ഞിരുന്നു.ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ക്രമക്കേടിന് പിന്നില്‍ പ്രവർത്തിച്ചത് സബിത്താണെന്ന് സംശയലേശമന്യേ തെളിഞ്ഞത്.ജൂണ്‍ 26-നും സെപ്റ്റംബർ 10-നും ഇടയിലുള്ള ഏതെങ്കിലും ദിവസങ്ങളിലാണ് ഈ മോഷണം ആസൂത്രിതമായി നടന്നതെന്നാണ് നിഗമനം.സംഭവത്തില്‍ സബിത്തിനെതിരെ മോഷണക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ക്കായി പ്രത്യേക സംഘം തെരച്ചില്‍ ആരംഭിച്ചു.കോടതി ഉത്തരവ് പ്രകാരം സ്റ്റേഷനില്‍ സൂക്ഷിക്കുന്ന തൊണ്ടിമുതലുകള്‍ക്ക് പോലും സംരക്ഷണമില്ലാത്ത വിധം പോലീസുകാരൻ തന്നെ മോഷണം നടത്തിയത് സേനയ്ക്ക് വലിയ നാണക്കേടായിട്ടുണ്ട്.സംഭവത്തില്‍ സ്റ്റേഷനിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.



