മകരവിളക്ക് ദർശനം കഴിഞ്ഞു വരുന്ന തീർഥാടക വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ നടപടികൾ ശക്തമാക്കി മോട്ടോർ വാഹന വകുപ്പും പോലീസും

എരുമേലി : മകരവിളക്ക് ദർശനം കഴിഞ്ഞു വരുന്ന തീർഥാടക വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും നടപടികൾ ശക്തമാക്കി. ഇന്നു വൈകിട്ടാണ് മകരവിളക്ക്. സുരക്ഷ ഒരുക്കുന്നതിനു മോട്ടർ വാഹന വകുപ്പ് കൂടുതൽ പട്രോളിങ് സംഘങ്ങളെ നിയോഗിച്ചു. നിലവിലുള്ള 4 സേഫ് സോൺ പട്രോളിങ് സംഘങ്ങൾക്കു പുറമേ ജില്ലയിലെ 6 മോട്ടർ വാഹന വകുപ്പ് ഓഫിസുകളിലെ ഓരോ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയും ഒരു അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരെയും വീതം ഉപയോഗിച്ചു 8 സേഫ് സോൺ പട്രോളിങ് സംഘങ്ങൾ സജ്ജമാക്കും. 19 വരെ ഈ സംഘങ്ങളുടെ സേവനം ലഭ്യമാക്കും. റോഡ് സുരക്ഷ പോലീസ് ശക്തമാക്കും. ശബരിമല പാതയിൽ കണമല മുതൽ റോഡിൽ പോലീസിന്റെ നിരീക്ഷണവും നിയന്ത്രണങ്ങളും ഉണ്ട്. നാളെ വൈകിട്ട് മുതൽ മകരവിളക്ക് കഴിഞ്ഞ് തീർഥാടക വാഹനങ്ങൾ പൂർണമായുംതിരിച്ചുപോകുന്നതു വരെയാണ് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നത്. എരുമേലിയിൽ നിലവിൽ സേവനം ചെയ്യുന്ന പോലീസുകാർ, സ്പെഷൽ പോലീസുകാർ എന്നിവരുടെ സേവനവും മകരവിളക്ക് ദിവസം ലഭ്യമാക്കും.