മരങ്ങള്‍ക്ക് അവരുടെ അമ്മയെ നഷ്ടമായി! ‘സാലുമരദ’ തിമ്മക്ക എന്ന ‘വൃക്ഷ മാതാവ്’

114ാം വയസില്‍ സാലുമരദ തിമ്മക്ക ഈ ലോകത്തോട് വിട പറയുമ്പോള്‍ അനാഥരാവുന്നത് ഒന്നും രണ്ടുമല്ല 385 മരണങ്ങളാണ്. പരിസ്ഥിതിയുടെ നിലനില്‍പ്പിനായി പ്രകൃതിയെ അത്രമേല്‍ സ്‌നേഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്ത സാലുമരദ തിമ്മക്ക ബെംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അന്ത്യശ്വാസം വലിച്ചത്. തിമ്മക്കയും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് ഹൈവേയില്‍ ആല്‍മരങ്ങള്‍ നട്ടുപിടിപ്പിക്കിന്ന വലിയൊരു ഉദ്യമമാണ് നടത്തിയത്. ഇതിന് പിന്നാലെ തിമ്മക്ക തേടി നിരവധി പുരസ്‌കാരങ്ങളാണ് തേടിയെത്തിയത്.കര്‍ണാടകയിലെ തുമക്കുരു ജില്ലയില്‍ ഗുബ്ബി താലൂക്കില്‍ നിന്നുള്ള തിമ്മക്ക ബിക്കാല ചിക്കയ്യയെ വിവാഹം കഴിച്ചതിന് ശേഷമാണ് മഗാഡി താലൂക്കിലേക്ക് വന്നത്. മക്കളില്ലാതിരുന്ന തിമ്മക്കയും ചിക്കയ്യയും ജീവിതത്തിന്റെ ഭൂരിഭാഗവും പരിസ്ഥിതിക്ക് വേണ്ടിയാണ് ചിലവഴിച്ചത്. കുഡൂരില്‍ നിന്നും ഹുളിക്കലിലേക്കുള്ള സംസ്ഥാന ഹൈവേയില്‍ 94 കിലോമീറ്റര്‍ ദൂരം ഇവര്‍ 385 ആല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചു. തിമ്മക്ക ഇന്ന് ലോകത്തെ വിട്ടുപോയെങ്കിലും പരിസ്ഥിതിയോടുള്ള അവരുടെ സ്‌നേഹം എന്നെന്നും ഓര്‍മിക്കപ്പെടുമെന്ന് ഏവരും പറയുന്നു.വൃക്ഷ മാതാ’ എന്നറിയപ്പെട്ടിരുന്ന തിമ്മക്ക, പച്ചപ്പിന്റെ പ്രാധാന്യം വിളിച്ചോതി സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് മരങ്ങളെ നട്ടുവളര്‍ത്തിയത്. ഔദ്യോഗികമായി വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനായി അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ലോകത്തിന് പാഠമാണ്. 2019ലാണ് രാജ്യം പത്മശ്രീ നല്‍കി തിമ്മക്കയെ ആദരിച്ചത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവായ ബിക്കാല ചിക്കയ്യ വിടപറഞ്ഞെങ്കിലും തിമ്മക്ക പരിസ്ഥിതി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്തംബറില്‍ അനാരോഗ്യത്തെ തുടര്‍ന്ന് തിമ്മക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില അല്‍പം മെച്ചപ്പെട്ടെങ്കിലും പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങള്‍ അലട്ടുകയായിരുന്നു.



