മഹാരാഷ്ട്രയിൽ പിറന്ന പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാഠി പേര് നൽകണമെന്ന് ബിജെപി; പ്രതിഷേധ പ്രകടനം നടത്തി

മുംബൈ മൃഗശാലയിൽ ജനിച്ച് വീഴുന്ന പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാഠി പേര് നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി. മുംബൈയിൽ ആവശ്യം ഉന്നയിച്ച് ബിജെപി പ്രതിഷേധ പ്രകടനം നടത്തി. മാർച്ചിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾക്കാണ് മറാത്തി പേര് നൽകണമെന്ന് ആവശ്യപ്പെടുന്നത്.
രാജ്യത്ത് പെൻഗ്വിനുകളുള്ള ഏക ഇടമാണ് മുംബൈയിലെ മൃഗശാല. ദക്ഷിണ കൊറിയയിൽ നിന്ന് 2016ലാണ് പെൻഗ്വിനുകളെ എത്തിക്കുന്നത്. വന്നവർക്കെല്ലാം ഇംഗ്ലീഷ് പേരുകളും. എന്നാൽ പിന്നീട് പെൻഗ്വിനുകൾക്ക് കുഞ്ഞുങ്ങൾ ജനിച്ചു. അപ്പോഴും പേരിടുന്ന രീതിക്ക് മാറ്റമുണ്ടായില്ല. 2021ൽ ആദ്യമുണ്ടായ കുഞ്ഞിന് ഓസ്കർ എന്നാണ് പേര് നൽകിയത്.
2023ൽ രണ്ട് പേർകൂടി ജനിച്ചു. ഫ്ലിപ്പർ, മോൾട്ട് എന്നിങ്ങനെ പേര് നൽകി. ഇക്കഴിഞ്ഞ മാർച്ചിൽ മൂന്ന് കൂടി ജനിച്ചു. ഇത്തവണ ഇംഗ്ലീഷ് പേര് വേണ്ടെന്നാണ് ബിജെപി പറയുന്നത്. മഹാരാഷ്ട്രയിൽ ജനിച്ചവർക്ക് മറാഠി പേര് മതി എന്നതാണ് നിലപാട്. മറാഠിക്ക് ക്ലാസിക്കൽ പദവി ലഭിച്ചത് കൂടി ഇവർ ചൂണ്ടിക്കാട്ടുന്നു. മുംബൈയിൽ ആവശ്യം ഉന്നയിച്ച് പ്രകടനവും പാർട്ടി നടത്തി. ഏതായാലും പേരിന്റെ പേരിലുണ്ടായ പ്രതിഷേധങ്ങൾ മൃഗശാല കണക്കിലെടുക്കുമോയെന്ന് അറിയില്ല.