മുന്നിൽ നിന്ന് നയിക്കാൻ വി.ഡി സതീശൻ; നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ യു.ഡി.എഫ്

ഉപതെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ നിന്ന് നയിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിലമ്പൂരിലെത്തി. ഇന്ന് വൈകിട്ട് നടക്കുന്ന യുഡിഎഫ് കൺവെൻഷനിൽ വി.ഡി. സതീശൻ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണം പൂർത്തിയാകുന്നത് വരെ അദ്ദേഹം നിലമ്പൂരിൽ ക്യാമ്പ് ചെയ്യും. യുഡിഎഫ് പ്രചാരണത്തിന് പുതിയ ഊർജം നൽകുക എന്ന ലക്ഷ്യത്തോടെ കൂടുതൽ സംസ്ഥാന നേതാക്കളും അടുത്ത ദിവസങ്ങളിലായി നിലമ്പൂരിൽ എത്തും.
നിലമ്പൂരിലേത് സംസ്ഥാന രാഷ്ട്രീയം കണ്ട ഏറ്റവും വീറും വാശിയും നിറഞ്ഞ ഉപതിരഞ്ഞെടുപ്പാകുമെന്ന് ഉറപ്പാണ്. മുന്നണിയിലെടുത്തില്ലെങ്കിൽ മത്സരിക്കുമെന്ന കടുത്ത നിലപാടിലാണ് പിവി അൻവർ. ഷൗക്കത്ത് സ്ഥാനാർത്ഥിയാകുന്നതും ഉൾക്കൊളളാം, പക്ഷേ മുന്നണിയിൽ എടുക്കണം അതാണ് പിവി അൻവറിന്റെ ആവശ്യം.രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം വേണമെന്നാണ് നിലപാട്.തീരുമാനമുണ്ടായില്ലെങ്കിൽ പിവി അൻവർ നിലമ്പൂരിൽ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം പറയുന്നു.
പിവി അൻവറുമായി കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ മഞ്ചേരിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് പി കെ കുഞ്ഞാലിക്കുട്ടിയുടെ വസതിയിൽ എത്തിയ അൻവർ ഇപ്പോഴത്തെ സാഹചര്യങ്ങൾ മുസ്ലിം ലീഗ് നേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്തു.