മൂന്നാറില്‍ പുതിയ അക്കോമഡേഷൻ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു

മൂന്നാർ: കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളോടനുബന്ധിച്ച് സൗകര്യപ്രദവും മനോഹരവുമായ അതിഥിമന്ദിരങ്ങള്‍ ആരംഭിക്കുകയെന്നത് ടൂറിസം വകുപ്പിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവായൂരിലും പൊൻമുടിയിലും പുതിയ ഗസ്റ്റ്ഹൗസ് കെട്ടിടങ്ങള്‍ ഈ വർഷം ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.കൊവിഡിന് ശേഷം ലോകമാകെ വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നെങ്കിലും ഇടുക്കി ജില്ലയില്‍ റെക്കോർഡ് വർദ്ധനവാണുണ്ടായത്. 2023 ല്‍ 104037 വിദേശ വിനോദസഞ്ചാരികള്‍ ഇടുക്കി സന്ദർശിച്ചു. ഇവരിലേറെയും മൂന്നാറിലാണ് എത്തിയതെന്നത് പ്രാധാന്യത്തോടെ കാണുന്നു. മൂന്നാറില്‍ സാഹസിക ടൂറിസത്തിന്റെ സാധ്യതകള്‍ പരിശോധിക്കും. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ നയിക്കാൻ പ്രാപ്തമാണ് ഇടുക്കിയും മൂന്നാറും. ജില്ലയുടെ കാര്യത്തില്‍ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ടൂറിസം മേഖലയില്‍ നടപ്പാക്കുന്ന സീപ്ലെയിൻ സർവീസിന്റെ പ്രധാന ഗുണഭോക്താവായി ഇടുക്കി മാറുമെന്നും മന്ത്രി പറഞ്ഞു.അഡ്വ. എ രാജ എം.എല്‍.എഅദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ അഡ്വ ഭവ്യ കണ്ണൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജാക്വിലിൻ മേരി,മൂന്നാർ ഗ്രാമ പഞ്ചായത്തംഗം റീന മുത്തുകുമാർ, ടൂറിസം അഡിഷണല്‍ ഡയറക്ടർ വിഷ്ണു രാജ്, ഹാബിറ്റാറ്റ് സെക്രട്ടറി പി വിനോദ്, ടൂറിസം ജോയിന്റ് ഡയറക്ടർമാരായ ടി ജി അഭിലാഷ്, ജി എല്‍ രാജീവ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.പുതിയ അക്കോമഡേഷൻ കോംപ്ലക്സില്‍ ഒൻപത് ഡീലക്സ് റൂമുകളും ഒരു വിഐപി റൂമും എണ്‍പത്‌പേരെ പങ്കെടുപ്പിക്കാവുന്ന കോണ്‍ഫറൻസ് ഹാളും നാല്‍പത്‌പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ഹാളും ഡ്രൈവർമാർക്കായി വിശ്രമമുറികളും അടുക്കളയുമുണ്ട്. രണ്ട് ഭരണാനുമതി ഉത്തരവുകളിലായി നടപ്പാക്കിയ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കെട്ടിടത്തിന്റെ സ്ട്രക്ച്ചറല്‍ വർക്കുകളാണ് ഉള്‍പ്പെട്ടിരുന്നത്. രണ്ടാം ഘട്ടത്തിലാണ് അക്കോമഡേഷൻ കോംപ്ലക്സിന്റെ അനുബന്ധ പ്രവൃത്തികള്‍ക്കുള്ള അനുമതി ലഭിച്ചത്. ആകെ 6.84 കോടി രൂപ ചെലവില്‍ ഹാബിറ്റാറ്റാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.