dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്: എസ്‌ഐടി അന്വേഷണ സംഘത്തിൽ ഫൊറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകൾ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ ഒരു ഫൊറൻസിക് ഓഡിറ്ററെയും ഉൾപ്പെടുത്താൻ നിർദ്ദേശിച്ച് സുപ്രീം കോടതി. അന്വേഷണത്തിന്റെ നിലവിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് എസ്‌ഐടി കോടതിയിൽ സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. എസ്‌ഐടിയിൽ ഒരു ഫൊറൻസിക് ഓഡിറ്ററെ കൂടി ഉൾപ്പെടുത്തണമെന്ന ബെഞ്ചിന്റെ നിർദേശം സർക്കാർ അംഗീകരിച്ചു. രാമക്ഷേത്രത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേടുകളും തട്ടിപ്പും നടന്നെന്ന ആരോപണത്തിൽ സിബിഐ അന്വേഷണവും ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ ഓഡിറ്റും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.ലഖ്നൗ ഐ ജി എസ് കിരൺ ഐപിഎസ് അധ്യക്ഷനായുള്ള എസ്‌ഐടി ഇതിനകം രൂപീകരിച്ചിട്ടുണ്ടെന്നും അതിൽ ഒരു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലും ഒരു സീനിയർ സൂപ്രണ്ട് ഓഫ് പോലീസും അംഗങ്ങളാണെന്നുമാണ് ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച മുഴുവൻ സംഭാവനകളും എസ്‌ഐടി പരിശോധിക്കണമെന്നായിരുന്നു ഹർജിക്കാരിൽ ഒരാൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടത്. എസ്‌ഐടി റിപ്പോർട്ട് സമർപ്പിക്കട്ടെ. ഈ വിഷയം ഇപ്പോൾ അവസാനിപ്പിക്കുന്നില്ല. ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കേണ്ടിവരും. ട്രസ്റ്റിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കാം. മുതിർന്ന ഉദ്യോഗസ്ഥരടങ്ങിയ അന്വേഷണസംഘത്തോടൊപ്പം ഒരു ഫൊറൻസിക് ഓഡിറ്ററും ഉണ്ടായിരിക്കും എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ വിരമിച്ച സുപ്രീംകോടതി ജഡ്ജിയെ നിയമിക്കണമെന്ന് ദേവദത്ത് കാമത്ത് ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ മൂന്നംഗ ബെഞ്ച് തന്നെ അന്വേഷണത്തിന്റെ പുരോഗതി നിരീക്ഷിക്കുന്നതിനാൽ അത്തരം ഉത്തരവ് ആവശ്യമില്ലെന്നായിരുന്നു സോളിസിറ്റർ ജനറലിൻ്റെ നിലപാട്. വേഗത്തിലുള്ളതും ഗുണനിലവാരമുള്ളതുമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് ഇപ്പോൾ പ്രധാന പരിഗണന എന്നായിരുന്നു ചീഫ് ജസ്റ്റിസിൻ്റെ നിരീക്ഷണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button