വടകര ലഹരിക്കേസ്;കാവ്യയെയും പിരിച്ചുവിട്ടു,കീർത്തന ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നിലായിരുന്നുവെന്ന് അധ്യാപകർ

കോഴിക്കോട്: വടകരയിലെ ലഹരി ഇടപാട് കേസില്‍ പ്രതിയായ അധ്യാപിക കാവ്യയെയും ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. ബിആർസിക്ക് കീഴിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ ആയിരുന്നു കാവ്യ. അറസ്റ്റിന് പിന്നാലെ കീര്‍ത്തനയെ ബിആര്‍സി പിരിച്ചു വിട്ടിരുന്നു. പൊലീസ് റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കാവ്യക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. രണ്ട് അധ്യാപികമാരും സ്‌കൂളില്‍ കരാര്‍ അടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്.അധ്യാപികമാരുടെ ലഹരി ഇടപാട് സംബന്ധിച്ച വാർത്ത പുറത്തുവന്നപ്പോൾ ഞെട്ടലുണ്ടായെന്നാണ് ബിആര്‍സിയിലെ മറ്റ് അധ്യാപകര്‍ പറയുന്നത്. കീര്‍ത്തനയും കാവ്യയും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും എപ്പോഴും ഒന്നിച്ചാണ് ഉണ്ടായിരുന്നതെന്നും അവർ പറയുന്നു.കീര്‍ത്തന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ ഉണ്ടായിരുന്നു. സൂംബ ക്ലാസും നടത്തിയിട്ടുണ്ട്. കീര്‍ത്തന പിടിയിലായപ്പോള്‍ കാവ്യയോട് ചോദിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് അപകടത്തില്‍പ്പെട്ടപ്പോള്‍ കാവ്യയ്ക്ക് സഹായം ചെയ്തിരുന്നതാണ്. പിന്നീട് കാവ്യ ആഡംബര കാര്‍ വാങ്ങിയപ്പോള്‍ ചോദിച്ചിരുന്നു. എന്നാൽ ആങ്ങളയുടെ കാര്‍ ആണെന്നാണ് പറഞ്ഞതെന്നും അധ്യാപകര്‍ പറയുന്നു.അതേസമയം, ലഹരി ഇടപാട് കേസിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. പ്രതികളായ കാവ്യയും കീര്‍ത്തനയും വളരെ ആസൂത്രിതമായാണ് ലഹരി ഇടപാട് നടത്തിയതെന്നാണ് കണ്ടെത്തല്‍. ലഹരി ആവശ്യമുള്ളവര്‍ പണം അയക്കുന്നത് ഇവരുടെ അക്കൗണ്ടിലേക്കാണ്. ലഹരി ഒളിപ്പിച്ച് വെച്ച ലൊക്കേഷന്‍ പണം നല്‍കിയവര്‍ക്ക് ഇവര്‍ കൈമാറും. അവിടെ വെച്ച് മറ്റൊരു സംഘമാണ് ലഹരി കൈമാറുന്നത്. വലിയ അളവില്‍ പണം എത്തിയാല്‍ സംശയം തോന്നാതിരിക്കാന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റും. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയാണ് അക്കൗണ്ടുകളിലേക്ക് എത്തിയത്. കാവ്യ ആഡംബര കാര്‍ വാങ്ങിയത് ലഹരി പണം ഉപയോഗിച്ചാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുലഹരി ആവശ്യപ്പെട്ട് പണം നല്‍കിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇരയാക്കപ്പെട്ടോ എന്നും പൊലീസ് അന്വേഷിക്കും. അതേസമയം, കേസില്‍ രണ്ട് അധ്യപകര്‍ കൂടി പോലീസിന്റെ നിരീക്ഷണത്തിലാണ്. സമാനമായ രീതിയില്‍ രണ്ട് അധ്യാപകരുടെ അക്കൗണ്ടുകളിലേക്ക് പണം വന്നു. ഇവരും പേരാമ്പ്ര സ്വദേശികളാണ്. ഇവരുടെ ബാങ്ക് വിവരങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇന്നലെ അവധി ദിനമായതിനാല്‍ ബാങ്ക് വിവരങ്ങള്‍ പരിശോധിക്കാന്‍ സാധിച്ചില്ല. ഇന്ന് ബാങ്കിലെത്തി ബാങ്ക് ഇടപാട് വിവരങ്ങള്‍ ശേഖരിക്കും. പ്രതികളായ കാവ്യയെയും കീര്‍ത്തനയെയും കസ്റ്റഡിയില്‍ വാങ്ങും.ലഹരി ഇടപാട് കേസിൽ പേരാമ്പ്ര ബിആർസിയിലേക്ക് കെഎസ് യു, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പുറത്ത് കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം



