വണ്ടിപ്പെരിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു

പീരുമേട്: വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ സമഗ്ര വികസനത്തിനായി സംസ്ഥാന ബഡ്ജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചു.ചോറ്റുപാറ തോടിലെ പാലങ്ങള്‍ പൊളിച്ച് പുതിയ പാലം നിർമ്മിക്കുന്നതിനും സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടുകോടി രൂപയും മുമ്ബ് അനുവദിച്ചിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പിന്റെയും ഇറിഗേഷൻ വകുപ്പിന്റെയും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെയും ഏകോപനം.ഉറപ്പാക്കി പദ്ധതിയുടെ നടത്തിപ്പില്‍ കാലതാമസം ഒഴിവാക്കാനും പ്രവർത്തികള്‍ വേഗത്തില്‍ പൂർത്തിയാക്കാനും ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥന്മാരുടെയും എച്ച്.എം.സി അംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ യോഗം ചേർന്നു. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ജൂണ്‍ മാസത്തിനകം നിർമ്മാണം പ്രവർത്തനങ്ങള്‍ ആരംഭിക്കാൻ നിർദ്ദേശം നല്കി. വാഴൂർ സോമൻ എം.എല്‍.എ പങ്കെടുത്ത യോഗത്തില്‍ ബ്ലോക്ക് ഡിവിഷൻ മെമ്ബർ പി.എം. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ലെവിൻ ബാബു, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സിസിലി ജോസഫ്, വണ്ടിപ്പെരിയാർ സി.എച്ച്.സി സൂപ്രണ്ട് ഡോ. ബിന്ദു എന്നിവർ യോഗത്തില്‍ പങ്കെടുത്തു.