വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധം; ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും ബിജെപിയും

തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് യുവജന സംഘടനകളുടെ പ്രതിഷേധം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും , ബിജെപിയും നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയുണ്ടായെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. പൊലീസുമായുള്ള ഉന്തും തള്ളിലും യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷന് പരുക്കേറ്റു.കരുണയില്ലാത്ത ജീവനക്കാർ കാരണം ഒരു സാധാരണക്കാരന്റെ ജീവൻ നഷ്ടപ്പെട്ടിരിക്കുകയാണ്. സമാധാനപരമായാണ് പ്രതിഷേധിച്ചത്. പൊലീസ് കയ്യൂക്കുകൊണ്ട് പ്രതിരോധിക്കുകയാണ്. പൊലീസ് ക്രൂരമായി മർദിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ പറഞ്ഞു. ബിസ്മീറിന് ആശുപത്രി പ്രാഥമിക ചികിത്സ നൽകിയല്ലെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് ബിസ്മീറിന്റെ കുടുംബം. വിളപ്പിൽശാല പൊലീസ് സ്റ്റേഷനിലും കുടുംബം ആശുപത്രിയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്.അതേസമയം കൃത്യമായ ചികിത്സ നൽകിയെന്നും വീഴ്ച ഉണ്ടായിട്ടില്ല എന്നുമാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തിൽ വിളപ്പിൽശാല സർക്കാർ ആശുപത്രി അധികൃതരോട് റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ അഡീഷണൽ ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയത്. അടിയന്തരമായി റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.



