വിവാഹവാഗ്ദാനം നല്കി 130000 രൂപ വാങ്ങി, തുടര്‍ന്ന് യുവതിയെ കൊല്ലാൻ ശ്രമം; ദമ്പതികള്‍ 7 വര്‍ഷത്തിന് ശേഷം പിടിയില്‍..

മാന്നാർ: വിവാഹവാഗ്ദാനം നല്കി പണം കൈപ്പറ്റിയ ശേഷം യുവതിയെ വധിക്കാൻ ശ്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മുങ്ങിയ ദമ്ബതികളെ ഏഴു വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു.മാന്നാർ ചെന്നിത്തല സ്വദേശി പ്രവീണ്‍ (43), ഭാര്യ മഞ്ചു (39) എന്നിവരാണ് പിടിയിലായത്. 2018ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പ്രവീണ്‍ തട്ടിയെടുത്തു. തുടർന്ന് മാന്നാറില്‍ എത്തിയ യുവതിയെ പ്രവീണും മഞ്ചുവും ചേർന്ന് വലിയ പെരുമ്ബുഴ പാലത്തില്‍ നിന്നും നദിയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഈ കേസുമായി ബന്ധപ്പെട്ട് മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്ത് റിമാൻഡിലായിരുന്ന പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം ഒളിവില്‍ പോയി. തിരുവനന്തപുരം തമ്ബാനൂർ സ്റ്റേഷൻ പരിധിയില്‍ മോഷണം, കഞ്ചാവ് വില്പന, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയാണ് പ്രവീണ്‍.വിചാരണ കാലയളവില്‍ കോടതിയില്‍ ഹാജരാകാതിരുന്ന പ്രതികള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെ തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാർ എംകെയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മാന്നാർ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രവീണിനെ ചെങ്ങന്നൂരില്‍ നിന്നും മഞ്ചുവിനെ റാന്നിയില്‍ നിന്നും പിടികൂടുകയായിരുന്നു. മാന്നാർ പൊലീസ് ഇൻസ്പെക്ടർ രജീഷ് കുമാർ, എസ്ഐ അഭിരാം സിഎസ്, ഗ്രേഡ് എഎസ്ഐ തുളസി ഭായി, സിപിഒ മാരായ ഹരിപ്രസാദ്, അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.