വെങ്ങാനൂരിൽ ഒൻപതാം ക്ലാസുകാരൻ മരിച്ച നിലയിൽ; ശരീരത്തിൽ പാടുകൾ, മുറിയിൽ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിൽ

തിരുവനന്തപുരം:വെങ്ങാനൂരിൽഒൻപതാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥിയായ അലോക്നാഥിനെയാണ് (14) രാവിലെ മരിച്ചുകിടക്കുന്ന നിലയിൽ വീട്ടുകാർ കണ്ടത്.കുട്ടിയുടെ ശരീരത്തിൽ പാടുകളുണ്ട്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
രാവിലെ മുറിയിലെത്തിയ അമ്മയാണ് മകനെ തറയിൽ കിടക്കുന്ന നിലയിൽ കണ്ടത്. വീട്ടിൽ സഹായിക്കാനെത്തുന്ന നഴ്സ് കൂടിയായ യുവതിയുടെ സഹായത്തോടെ പ്രാഥമിക വൈദ്യസഹായം നൽകി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
മുറിയിൽ സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലോക്നാഥിന്റെ പിതാവ് ഗർഫിലാണ്. അമ്മയ്ക്കും യുകെജിയിൽ പഠിക്കുന്ന സഹോദരിക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ വീടിന്റെ തൊട്ടടുത്തു തന്നെയാണ് മുത്തശ്ശനും മുത്തശ്ശിയും താമസിക്കുന്നത്.ഒരു തരത്തിലുള്ള പ്രശ്നങ്ങളും അലോകിന് ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടിയുടെ മരണത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കൾ. മരണകാരണം പോസ്റ്റ്മോർട്ടത്തിനു ശേഷമേ അറിയാൻ കഴിയൂ. കുട്ടിയുടെ മുറി പൊലീസ് സീൽ ചെയ്തു.മൊബൈൽ ഫോൺ ഉൾപ്പെടെ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.