വൈക്കത്തെ ഫാം ഉടമയുടെ മരണം; വിപിൻ ജീവനൊടുക്കില്ലെന്ന് കുടുംബം

കോട്ടയം: കോട്ടയം വൈക്കത്ത് ഫാം ഉടമയായ മധ്യവയ്സകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കുടുംബം രംഗത്ത്. വിപിൻ ആത്മഹത്യാ ചെയ്യാൻ സാധ്യത ഇല്ല എന്ന് ബന്ധു എം വി മാത്യൂസ് വ്യക്തമാക്കി. മകളെ കോളജിൽ കൊണ്ട് വിടാൻ വരും എന്ന് പറഞ്ഞാണ് വിപിൻ കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയത് എന്നും, വിപിൻ കിടക്കാറുള്ള മുറി അലങ്കോലപ്പെട്ട നിലയിലായിരുന്നു എന്നും ബന്ധു പറഞ്ഞു. ഫോണിൽ യൂട്യൂബ് പ്ലേ ചെയ്തിരിക്കുന്ന നിലയിലായിരുന്നുവെന്നും അതിനാൽ ഫാമിലെ ചില അസ്വഭാവികതകൾ സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറെ നാളുകളായി വിപിന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. എന്നാൽ ശത്രുക്കൾ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ കൂട്ടിചേർത്തു.ഇന്നലെയാണ് വൈക്കം ടി വി പുരത്ത് ഫിഷ് ഫാം ഉടമയായ വിപിൻ നായരെ ഫാമിനോട് ചേർന്നുള്ള ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .മൃതദേഹത്തിൽ കല്ല് കെട്ടിയ നിലയിൽ ആയിരുന്നു കാണപ്പെട്ടിരുന്നത്.കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിപിനെ കാണാതായത്. തിങ്കളാഴ്ച്ച ഫാമിലേക്ക് പോയ വിപിന്‍ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. വിപിന്റെ പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുരോഗമിക്കുകയാണ്.