വോട്ട് തേടി എ കെ ആന്റണിയുടെ വീട്ടിലെത്തി പൂജപ്പുര രാധാകൃഷ്ണൻ; ഇഷ്ടമാണെങ്കിലും തരാൻ കഴിയില്ലെന്ന് മറുപടി

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയോട് വോട്ട് തേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പൂജപ്പുര രാധാകൃഷ്ണന്‍. ജഗതി വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥിയാണ് പൂജപ്പുര രാധാകൃഷ്ണന്‍. എ കെ ആന്റണി താമസിക്കുന്നത് ജഗതി വാര്‍ഡിലാണ്. വീട്ടിലെത്തിയാണ് സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ചത്.പൂജപ്പുര രാധാകൃഷ്ണനെ ഇഷ്ടമാണെങ്കിലും ആശംസിക്കാനോ വോട്ട് തരാനോ കഴിയില്ലെന്നായിരുന്നു എകെ ആന്റണിയുടെ മറുപടി. തന്നെ കാണാന്‍ വന്നതില്‍ സന്തോഷമുണ്ടെന്നും ആന്റണി പറഞ്ഞു. ‘ആശംസ പറയാൻ പാടില്ല. പക്ഷേ എനിക്കിഷ്ടമാണെന്ന് ഞാൻ പറഞ്ഞു. ജനാധിപത്യമല്ലേ, ആരോഗ്യകരമായ മത്സരം വേണം. കോൺഗ്രസുകാരനല്ലാത്ത ഒരാളെ തെരഞ്ഞെടുപ്പിന് അനുഗ്രഹിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ട് കണ്ടതിൽ സന്തോഷം’, എകെ ആന്റണി പറഞ്ഞു.കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റാണ് പൂജപ്പുര രാധാകൃഷ്ണന്‍. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാറാണ് രാധാകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.അതേസമയം, തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്താൻ കരുത്തുറ്റ നേതാക്കളെത്ത ഇറക്കിയിരിക്കുകയാണ് എൽഡിഎഫ്. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ സന്നിഹിതനായിരുന്നു.93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ബാക്കി എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. 70 സീറ്റില്‍ സിപിഐഎമ്മും 17 സീറ്റുകളില്‍ സിപിഐയും മത്സരിക്കും. കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ആര്‍ജെഡിയും മൂന്ന് സീറ്റിലും ജെഡിഎസ് രണ്ട് സീറ്റിലും ഐഎന്‍എല്‍ ഒരു സീറ്റിലും മത്സരിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജുവിന്റെ മകൾ തൃപ്തി രാജ് സിപിഐക്ക് വേണ്ടി മത്സരിക്കും.കവടിയാറിൽ യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി ശബരീനാഥനെതിരെ മുൻ കൗൺസിലർ എ സുനിൽ കുമാർ മത്സരിക്കും. ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയ്ക്ക് എതിരെ ശാസ്തമംഗലത്ത് അമൃത ആർ മത്സരിക്കും.23കാരിയായ മാഗ്ന അമ്പലത്തറ വാർഡിൽ മത്സരിക്കും. കുന്നുകുഴി വാർഡിൽ ഐ പി ബിനു മത്സരിക്കും. മൂന്ന് തവണ മത്സരിച്ച മുൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന് സിപിഐ ഇളവ് നൽകിയിട്ടുണ്ട്. ഷാജിദ നാസറിന് സിപിഐഎമ്മും ഇളവ് നൽകി. 30 വയസിന് താഴെയുള്ള 13 പേരും 40 വയസിന് താഴെയുള്ള 12 പേരുമാണ് മത്സര രംഗത്തുള്ളത്.



