dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ശ്വാസംമുട്ടലിന് ചികിത്സ തേടിയ പെൺകുട്ടിക്ക് പേ വിഷബാധയുടെ വാക്സിൻ കുത്തിവെച്ചു;സംഭവം ശാസ്താംകോട്ടയിൽ

കൊല്ലം: കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പെൺകുട്ടിക്ക് മരുന്നുമാറി കുത്തിവെച്ചു. പനിയും ശ്വാസതടസ്സവുമായി തിങ്കളാഴ്ച ആശുപത്രിയില്‍ എത്തിയ ശാസ്താംകോട്ട വേങ്ങ സ്വദേശിയായ പതിനെട്ടുകാരിക്കാണ് പേവിഷത്തിനു നല്‍ക്കുന്ന മരുന്നിന്റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചത്.പനിയും ശ്വാസതടസ്സവുമായി അമ്മയോടൊപ്പം ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ ഡോക്ടര്‍ പരിശോധിച്ച ശേഷം കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. കുത്തിവെപ്പെടുക്കാൻ പെൺകുട്ടി മുറിയിലെത്തിയപ്പോൾ നായ കടിച്ചയാളിനുള്ള വാക്സിന്റെ ടെസ്റ്റ് ഡോസ് സിറിഞ്ചിൽ നിറച്ചിട്ട് നഴ്‌സ് ശ്വാസംമുട്ടലിനുള്ള മരുന്നെടുക്കാൻ അകത്തേക്ക് പോയി. ആ സമയം മറ്റേ നഴ്‌സ് ശ്വാസതടസ്സത്തിനുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച് പേവിഷബാധയ്ക്കെതിരേയുള്ള വാക്സിൻ നിറച്ചുവെച്ച സിറിഞ്ചെടുത്ത് യുവതിക്ക് കുത്തിവെച്ചതായാണ് ലഭിക്കുന്ന വിവരം. ശ്വാസംമുട്ടലിനുള്ള മരുന്നുമായി മറ്റേ നഴ്‌സ് എത്തിയപ്പോഴാണ് പിഴവ് പരസ്പരം അറിയുന്നത്. സംഭവത്തിൽ പെൺകുട്ടിയോട് നഴ്സ് ക്ഷമാപണം നടത്തുകയും ചെയ്തു.പെൺകുട്ടിക്ക് ശ്വാസതടസ്സത്തിനുള്ള മരുന്ന് നൽകിയശേഷം യുവതിയെ വാർഡിൽ നിരീക്ഷണത്തിലേക്ക് മാറ്റി. മറ്റ് അസ്വസ്ഥതകളൊന്നും പ്രകടമാക്കാത്തതിനെ തുടർന്ന് പെൺകുട്ടി ആശുപത്രി വിട്ടു. മരുന്നുമാറി കുത്തിവെച്ചതായാണ് അറിയുന്നതെന്നും ചൊവ്വാഴ്ച ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുകയുള്ളെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഷഹാനാ മുഹമ്മദ് പറഞ്ഞു.ടെസ്റ്റ് ഡോസ് നൽകിയതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ല. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ ഫോൺ തകരാറിലായതിനാൽ ബന്ധപ്പെടാനും വിവരങ്ങൾ തേടാനും കഴിഞ്ഞിട്ടില്ലെന്നും അവർ അറിയിച്ചു. ബന്ധുക്കള്‍ ഡിഎംഒയ്ക്കു നല്‍കിയ പരാതിയില്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ആഭ്യന്തര അന്വേഷണ സമതിയെ നിയമിച്ചിട്ടുണ്ട്. ആർഎംഒയും ഫിസിഷ്യനും ഉൾപ്പെടെയുള്ളവരാണ് അന്വേഷണസമിതിയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button