
സെഞ്ച്വറിക്ക് രണ്ട് റണ്‍സലെ വീണെങ്കിലും കേരളത്തെ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലില്‍ എത്തിച്ച നായകനെയോർത്ത് അഭിമാനം കൊള്ളുകയാണ് അടിമാലിയും ഇടുക്കിയും.ഇതിഹാസ താരം സച്ചിൻ തെണ്ടുല്‍ക്കറിനോടുള്ള ആരാധന മൂത്തായിരുന്നു മാതാപിതാക്കള്‍ മകന് സച്ചിൻ ബേബിയെന്ന് പേരിട്ടത്. ആ വിശേഷണം അന്വർഥമായി. കേരളത്തിന്‍റെ സച്ചിൻ തെണ്ടുല്‍ക്കറായി ബേബി കേരള ടീമിനെ ഫൈനല്‍ വരെയെത്തിച്ചു. സ്കോർ 98ല്‍ നില്‍ക്കെ സിക്സർ അടിച്ച് സെഞ്ച്വറി തികയ്ക്കാനുള്ള സച്ചിന്‍റെ ശ്രമം ബൗണ്ടറിക്കരികിലെ ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. തന്‍റെ നൂറാം മത്സരത്തില്‍ സെഞ്ച്വറി തികയ്ക്കാനായില്ലെങ്കിലും ടീമിന്‍റെ ടോപ് സ്കോററായാണ് സച്ചിൻ മടങ്ങിയത്. സച്ചിൻ പുറത്താകുന്നതുവരെ കേരളം ലീഡ് പിടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കേരള താരമാണ് സച്ചിൻ (10,941 റണ്‍സ്). 36കാരനായ സച്ചിൻ 2009ലെ രഞ്ജി ട്രോഫിയിലാണ് അരങ്ങേറിയത്. അടിമാലി വിശ്വദീപ്തി, എസ്.എൻ.ഡി.പി സ്കൂളുകളിലായിരുന്നു വിദ്യാഭ്യാസം. അടിമാലി മച്ചിപ്ലാവ് മാറാച്ചേരി പുത്തയത്ത് കുടുംബാംഗവും എല്‍.ഐ.സി ഏജൻറുമായ പി.സി ബേബിയുടെയും ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ച ലില്ലിയുടെയും മൂന്ന് മക്കളില്‍ മൂത്ത മകനാണ് സചിൻ. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിലെത്തിയതോടെയാണ് സച്ചിൻ ബേബിയുടെ ക്രിക്കറ്റ് ഭാവി അധ്യാപകർ കണ്ടെത്തിയത്. 10ാം വയസ്സില്‍ തന്നെ സ്കൂള്‍ ടീമിന്‍റെ ക്യാപ്റ്റനായി. ജില്ല ക്രിക്കറ്റ് അസോസിയേഷൻ 2001ല്‍ തൊടുപുഴ ന്യൂമാൻ കോളേജില്‍ അണ്ടർ 13 ജില്ല ടീം തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ സച്ചിൻ ബേബിയെ അമ്മ ലില്ലികുട്ടിയായിരുന്നു എത്തിച്ചത്. 300ലധികം കുട്ടികളില്‍ നിന്ന് 25 അംഗ ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ ഒന്നാം പേരുകാരനായത് സച്ചിൻ ബേബിയാണ്. അന്ന് ജില്ല ടീം ക്യാപ്റ്റനുമായി. പിന്നീട് അണ്ടർ 13 കേരള ടീമില്‍ അംഗമായി. തുടർന്ന് ഓരോ കാറ്റഗറിയിലും സച്ചിൻ ബേബി സ്ഥിര സാന്നിധ്യമായി മാറി. ഒടുവില്‍ ചരിത്രമെഴുതിയ കേരള ടീമിന്‍റെ നായകനും.