സ്മാർട്ടാകാൻ അങ്കമാലി നഗരസഭ; സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു

അങ്കമാലി നഗരസഭ സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.അങ്കമാലി നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം തടയുക, റോഡപകടങ്ങൾ കുറയ്ക്കുക, സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യുക എന്നിവ ലക്ഷ്യമാക്കി സിസിടിവി ക്യാമറ നിരീക്ഷണ പദ്ധതി ആരംഭിച്ചു. ഏകദേശം 50 ലക്ഷം രൂപ ചെലവിൽ നടപ്പാക്കിയ ഈ പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനം കവരപ്പറമ്പ് കോൺവെന്റ് ജംഗ്ഷനിൽ ക്യാമറകൾ സ്ഥാപിച്ചുകൊണ്ട് നഗരസഭ ചെയർപേഴ്സൺ അഡ്വ. ഷിയോ പോൾ നിർവഹിച്ചു.ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ് അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ പോൾ ജോവർ, ലക്സി ജോയ്, കൗൺസിലർമാരായ റീത്ത പോൾ, ലില്ലി ജോയ് സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, ക്ളീൻ സിറ്റി മാനേജർ അനിൽ ർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബൈജു, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളുടെ തത്സമയ ദൃശ്യങ്ങളും, ബാക്കപ്പ് ദൃശ്യങ്ങളും നഗരസഭ ഓഫിസിലും അങ്കമാലി പോലീസ് സ്റ്റേഷനിലും നിരീക്ഷിക്കാവുന്ന വിധത്തിൽ ആണ് ഇ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.പൊതുസുരക്ഷയും നഗരശുചിത്വവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളും പൊതുപ്രദേശങ്ങളും ഉൾപ്പെടുത്തി ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നു.കൂടാതെ ഹരിത കർമ്മ സേനാംഗങ്ങൾ ക്ക് വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി സർക്കാർ നിർദ്ദേശിച്ചിട്ടുള്ള അളവിലുള്ള ബാഗ് വിതരണോദ്ഘാടനം നിർവഹിച്ചു.



