സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

വടക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നരം 4.53-ഓടെയാണ് ഭൂചലനം ഉണ്ടായത്. അധികൃതർ സാഹചര്യം നിരീക്ഷിച്ചുവരുകയാണ്. ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിർദേശമുണ്ട്.വടക്കൻ ഇവേറ്റ് പ്രിഫെക്ചറിനടുത്തുള്ള പസഫിക് സമുദ്രത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ ടോക്കിയോയിലെ വൻകിട കെട്ടിടങ്ങൾ വരെ കുലുങ്ങാൻ തക്ക ശക്തമായിരുന്നു ഈ ഭൂകമ്പം. ആദ്യഘട്ട സുനാമി തിരമാലകൾ ഉടൻ തന്നെ വടക്കൻ തീരത്ത് എത്തുമെന്നാണ് റിപ്പോർട്ടുകൾ.തീരപ്രദേശങ്ങളിൽ നിന്നും നദീതീരങ്ങളിൽ നിന്നും ജനങ്ങൾ അടിയന്തരമായി ഉയർന്ന പ്രദേശങ്ങളിലേക്കോ സുരക്ഷിതമായ കെട്ടിടങ്ങളിലേക്കോ മാറണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. സുനാമി തിരമാലകൾ ആവർത്തിച്ച് ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.



