കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി : കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ ഹൈക്കോടതിക്കെതിരായ പരാമർശങ്ങളിലാണ് സിംഗിള്‍ ബെഞ്ച് രൂക്ഷവിമർശനം ഉയര്‍ത്തിയത്.വ്യവസായ വകുപ്പ് സെക്രട്ടറി കെ ബിജുവിനെതിരെ കോടതി അലക്ഷ്യ കേസെടുത്തു. വെള്ളിയാഴ്ച നേരിട്ട് ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണമായിരുന്നുവെന്നും കോടതി വിമര്‍ശിച്ചു. ഉത്തരവ് അപകടകരവും അനാവശ്യവുമെന്ന് നിരീക്ഷിച്ച ഹൈക്കോടതി, എങ്ങനെ ഇത്തരം ഓർഡർ ഇറക്കാനാകുമെന്നും ചോദിച്ചു. ആദ്യ ഉത്തരവ് തെയ്യാറാക്കിയത് പ്രതിയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രതി വാർത്താസമ്മേളനം നടത്തി കോടതിയെ അതിക്ഷേപിച്ചു. സർക്കാരിനെയല്ല വിമര്‍ശിക്കുന്നതെന്ന് പറഞ്ഞ കോടതി, ഉദ്യോഗസ്ഥർ എന്താണ് ഈ കാണിക്കുന്നതെന്നും ചോദിച്ചു. എന്ത് അസംബന്ധമാണ് നിങ്ങള്‍ കാണിച്ചുകൂട്ടുന്നത്? എന്നായിരുന്നു കോടതിയുടെ ചോദ്യം.ഉദ്യോഗസ്ഥന് എങ്ങനെ ഇത്തരം ഒരു ഉത്തരവ് ഇറക്കാനാകുന്നുവെന്ന് ഹൈക്കോടതി ചോദിച്ചുയ ഇത് പ്രതിയെ സഹായിക്കാനുള്ള ഉത്തരവാണ്. സെക്രട്ടറി ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കോടതി വിമര്‍ശിക്കുന്നു. ഉത്തരവ് പുറപ്പെടുവിച്ച് നേരെ പ്രതിക്ക് കൊടുത്തുവെന്നും കോടിതി വിമര്‍ശിച്ചു. സർക്കാരിനെ കുറ്റപ്പെടുത്തില്ലെന്നും സെക്രട്ടറിയ്ക്കാണ് വീഴ്ച്ച സംഭവിച്ചതെന്നും കോടതി പറഞ്ഞു. കോടതിയെ മാത്രമല്ല സർക്കാരിനെയും ഇത്തരം ഉദ്യോഗസ്ഥർ അപകീർത്തിപ്പെടുത്തുന്നു. ഉത്തരവ് കോടതിയെ അവഹേളിക്കുന്നതാണ്. എല്ലാ അനാവശ്യങ്ങളും പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. വകുപ്പ് സെക്രട്ടറി തല്‍സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ലക്ഷ്യമെന്താണോ അത് വിവാദ ഉത്തരവിലൂടെ നടപ്പാക്കിയെന്നും കോടതി വിമര്‍ശിച്ചു.



