കേവലഭൂരിപക്ഷം ഉറപ്പിച്ച് വിജയ്; വിസികെ പിന്തുണ കത്ത് ടിവികെയ്ക്ക് കൈമാറി, ഉപാധികളില്ലാതെ പിന്തുണ നൽകി ലീഗും

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുളള കേവല ഭൂരിപക്ഷം ഉറപ്പിച്ച് ടിവികെ. വിസികെ ടിവികെയ്ക്ക് പിന്തുണ കത്ത് കൈമാറി. ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിക്കുകയാണ് എന്ന് വിസികെ അറിയിച്ചു. വിസികെ പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപീകരിക്കാനുളള 118 എന്ന കേവലഭൂരിപക്ഷം ടിവികെയ്ക്ക് ലഭിച്ചു. ടിവികെയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗും രംഗത്തെത്തി. ഉപാധികളില്ലാതെ ടിവികെയെ പിന്തുണയ്ക്കുകയാണെന്ന് ലീഗ് നേതൃത്വം അറിയിച്ചു. രണ്ട് എംഎൽഎമാരുടെ പിന്തുണ കത്ത് കൈമാറി. ഇതോടെ വിജയുടെ പിന്തുണ 120 ആയി. വിജയ് ഇന്ന് തന്നെ ഗവര്‍ണറെ കണ്ടേക്കുമെന്നാണ് വിവരം. ഗവര്‍ണറുടെ നിലപാട് നിര്‍ണായകമാകും. ഇന്ന് രാവിലെ 11 മണിയോടെ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് ലഭിച്ചതെന്ന് ലോക്ഭവൻ വ്യക്തമാക്കിയതോടെ പ്രതിസന്ധിയുണ്ടാവുകയായിരുന്നു.പിന്തുണ നൽകുമെന്ന് വിസികെ പറഞ്ഞിരുന്നെങ്കിലും കത്ത് കൈമാറിയിരുന്നില്ല. പിന്തുണ കത്ത് നൽകില്ലെന്ന് മുസ്‌ലിം ലീഗും വ്യക്തമാക്കിയിരുന്നു. ഇതോടെ ഇന്ന് രാവിലെ 11 മണിക്ക് നിശ്ചയിച്ച വിജയ്‌യുടെ സത്യപ്രതിജ്ഞ നീക്കങ്ങൾക്ക് ഗവർണർ തടയിടുകയായിരുന്നു. വിസികെയുടെ പിന്തുണ കത്ത് ലഭിച്ചതോടെ കേവലഭൂരിപക്ഷമായി.234 അംഗ തമിഴ്നാട് നിയമസഭയിൽ 118 എംഎൽഎമാരുടെ ഭൂരിപക്ഷമാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. ഇതിൽ 107 എംഎൽഎമാരാണ് ടിവികെയ്ക്ക് ഉളളത്. 118 എന്ന മാജിക് നമ്പറിലേക്ക് എത്തണമെങ്കിൽ 11 എംഎൽഎമാരുടെ കുറവുണ്ടായിരുന്നു. ഫലം വന്നതിന് പിന്നാലെ 5 എംഎൽഎമാരുളള കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ 112 എംഎൽഎമാരായിരുന്നു. ഇപ്പോൾ 2 എംഎൽഎമാർ വീതമുളള സിപിഐഎമ്മും സിപിഐയും വിസികെയും പിന്തുണ പ്രഖ്യാപിച്ചതോടെ സർക്കാർ രൂപീകരിക്കാനുളള 118 എന്ന അംഗസംഖ്യയായി.



