dummy_ads1-01
dummy_ads1-01
previous arrow
next arrow
News

തെറ്റിദ്ധാരണ പരത്തുന്നു’; പാർവതിക്കെതിരെ പരോക്ഷവിമർശനവുമായി സജി ചെറിയാൻ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി പ്രത്യേകം താല്‍പര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
റിപ്പോര്‍ട്ടിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമാനയം വന്നതും നിയമനിര്‍മാണം നടത്തുന്നതും അടുത്തമാസം കോണ്‍ക്ലേവ് തീരുമാനിച്ചതും റിപ്പോർട്ടിൻ്റെ ഭാഗമാണ്. ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമന്റുകള്‍ പറയുന്നത്. മുഖ്യമന്ത്രി പ്രത്യേകം താല്‍പര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചത്. അതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്’, മന്ത്രി സജി ചെറിയാന്റെ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചില്ല എന്ന് വിമര്‍ശനമുന്നയിച്ച് നടിയും ഡബ്ല്യുസിസി അംഗവുമായ പാര്‍വതി തിരുവോത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ‘അഞ്ചര വര്‍ഷമായല്ലോ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനമായോ ?’ എന്ന് പാർവതി മുഖ്യമന്ത്രിയോട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചു.

‘എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലക്ഷ്യം, അല്ലേ? അതില്‍ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? വലിയ ധൃതിയൊന്നുമില്ല കേട്ടോ, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആകെ അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു,’ എന്നായിരുന്നു പാർവതിയുടെ പോസ്റ്റ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി മുന്നോട്ടു പോകാന്‍ മൊഴി നല്‍കിയവര്‍ക്ക് താല്‍പര്യമില്ലാത്ത സാഹചര്യത്തില്‍ കേസുകളെല്ലാം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു പാർവതിയുടെ പ്രതികരണം.
ഇതിന് പിന്നാലെ പാര്‍വതി തിരുവോത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി നടി മാല പാര്‍വതിയും സംവിധായിക വിധു വിൻസെന്റും രംഗത്തെത്തി. പാര്‍വതിയോടും ഡബ്ല്യുസിസിയോടും ഏറെ ആദരവും ബഹുമാനവും ഉണ്ടെങ്കിലും സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് മാല പാര്‍വതി പറഞ്ഞു. സിനിമയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ എടുക്കുന്ന നിരവധിയായി പ്രവര്‍ത്തനങ്ങള്‍ കാണാതെയാണോ പാര്‍വതി സംസാരിക്കുന്നത് എന്നും മാല പാര്‍വതി ചോദിച്ചു. ഹേമ കമ്മിറ്റിയ്ക്ക് മുന്‍പാകെ താന്‍ നല്‍കിയ മൊഴിയില്‍ എസ്‌ഐടി എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയില്‍ പോയ സാഹചര്യത്തെ കുറിച്ചും മാല പാര്‍വതി പോസ്റ്റില്‍ വിശദമാക്കുന്നുണ്ട്.
നടി പാര്‍വതിക്കെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായികയും ഡബ്ല്യുസിസി മുന്‍ അംഗവുമായ വിധു വിൻസെന്റും രംഗത്തെത്തിയിരുന്നു. താരങ്ങളാണെന്ന ബലത്തില്‍ കാടടച്ച് വെടിവെക്കരുത് എന്നും വസ്തുതകള്‍ മനസിലാക്കിയിട്ട് വേണം വിമര്‍ശിക്കാനെന്നും വിധു വിന്‍സന്റ് പറഞ്ഞു. പാര്‍വതിയെ പോലെ തിരിച്ചറിവുള്ള സ്ത്രീകളില്‍ നിന്നും കേരളം അതാണ് പ്രതീക്ഷിക്കുന്നത് എന്നും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തില്‍ വിധു വിന്‍സന്റ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button