പത്തനംതിട്ട വ്യാജ പീഡന കേസിലെ കസ്റ്റഡി മർദനം: സ്പെഷ്യൽ ബ്രാഞ്ച് DySP അന്വേഷിക്കും

പത്തനംതിട്ട കൂടൽ വ്യാജ പീഡന കേസിലെ സ്റ്റേഷൻ കസ്റ്റഡി മർദനത്തിൽ അന്വേഷണം. ഹൃദ്രോഗിയായ ഇരുപതുകാരനെ ഉൾപ്പെടെ മർദിച്ചെന്ന പരാതി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി. കസ്റ്റഡി മർദ്ദനത്തിന് ഇരയായവരുടെ പരാതി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മർദ്ദനമേറ്റ ഇരുപതുകാരൻ ചികിത്സയിലാണ്.അതേസമയം പൊലീസിനെതിരെ കോടതിയെ സമീപിക്കുമെന്ന് പൊലീസ് സ്റ്റേഷനിൽ മോശം അനുഭവം നേരിട്ട പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. പരാതി ഉന്നയിച്ച പെൺകുട്ടിക്ക് കൗൺസിലിങ് നൽകാനാണ് പൊലീസ് തീരുമാനം. പെൺകുട്ടിയെ കൗൺസിലിന് വിധേയമാക്കി കാര്യങ്ങൾ ബോധ്യപ്പെടുത്തും. ധൃതിപിടിച്ച് എഫ്ഐആർ അവസാനിപ്പിക്കില്ല. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി കേസ് അവസാനിപ്പിക്കും എന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.കേസിൽ പോലീസിനെതിരെ കോടതിയെ സമീപിക്കുമെന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മാതാവ് ട്വന്റിഫോറിനോട്. മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കപ്പെട്ടെന്നും, കുട്ടികൾ അനുഭവിച്ച മാനസിക ബുദ്ധിമുട്ട് മറ്റൊരാൾക്കും ഉണ്ടാകാൻ പാടില്ലെന്നും അമ്മ പറഞ്ഞു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനാണ് രക്ഷിതാക്കളുടെ തീരുമാനം.



