ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയതിൽ കേരളത്തിലെ മെഡിക്കല്‍ കോളേജുകൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

കൊച്ചി: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയതിൽ കേരളത്തിലെ മെഡിക്കല്‍ കോളേജുകൾക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ അമ്മായിയമ്മ സിന്‍ഡ്രം ആണെന്നും ഹൈക്കോടതി പറഞ്ഞു. ‘ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നപ്പോള്‍ അധ്യാപകര്‍ പീഡിപ്പിച്ചു. ഞങ്ങള്‍ അധ്യാപകര്‍ ആകുമ്പോള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കും’ ഇതാണ് അധ്യാപകരുടെ മാനസികാവസ്ഥ എന്നും ഹൈക്കോടതി വിമർശിച്ചു.കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു. മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളോട് ഉള്‍പ്പടെ മനുഷ്യത്വ രഹിതമായ സമീപനമാണ്. കോളേജുകള്‍ വിദ്യാര്‍ത്ഥികളെ ഇല്ലാതാക്കുന്നു. ഇക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് അതീവ ഗൗരവതരമായ കാര്യമെന്നും ഇത് ഒരു കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.ഡോ. എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. മെഡിക്കല്‍ കോളജുകളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു.മെഡിക്കല്‍ കോളേജുകളില്‍ സംഭവിക്കുന്നത് എന്താണെന്ന് പുറത്തുവരുന്നില്ല. ഇക്കാര്യം ഒരു കമ്മിഷനെ നിയോഗിച്ച് അന്വേഷിക്കണംഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ഉള്‍പ്പടെ ക്രൂരപീഡനം നടത്തുന്നു. ഇതേക്കുറിച്ച് രഹസ്യ സ്വഭാവത്തില്‍ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി പറഞ്ഞു. മെഡിക്കല്‍ കോളേജുകളിൽ എന്താണ് സംഭവിക്കുന്നത് എന്ന് പരിശോധിക്കണം. വിദ്യാര്‍ത്ഥികളില്‍ നിന്ന് രഹസ്യമായി വിവരങ്ങള്‍ തേടണം. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരണമെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം ഡോ. എംകെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അടുത്ത തിങ്കളാഴ്ച വാദം കേള്‍ക്കും.



