സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ യൂട്യൂബർ തൊപ്പിക്ക് നോട്ടീസ്

കൊച്ചി: സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച കേസിൽ യൂടൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്. ആലുവ റൂറൽ സൈബർ പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. നേരത്തെ മുഹമ്മദ് നിഹാദ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകൾ എന്ന് നിരീക്ഷിച്ചാണ് ഹർജി തീർപ്പാക്കിയത്. മുഹമ്മദ് നിഹാദ് ഒളിവിൽ തുടരുന്നതിനിടെയാണ് പൊലീസിൻ്റെ നടപടി. മുഹമ്മദ് നിഹാദിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കിയിരുന്നു.അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ റൂറൽ സൈബർ പൊലീസ് ഐ ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിഹാദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒളിവിൽ പോയതിനെ തുടർന്നാണ് നേരത്തെ മുഹമ്മദ് നിഹാദിനായി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയത്. തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നായിരുന്നു ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയത്. നേരത്തെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ ഇയാൾ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. പൊലീസിൻ്റെ ഔദ്യോഗിക ശിപാർശയുടെയും പ്രത്യേക റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ നിഹാദിൻ്റെ പ്രധാന ചാനൽ നേരത്തെ യൂട്യൂബ് നേരത്തെ പൂർണമായും നീക്കം ചെയ്തിരുന്നു. നിയമലംഘനങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു യൂട്യൂബിൻ്റെ നടപടി. ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരുണ്ടായിരുന്ന ചാനലാണ് യൂട്യൂബ് പൂട്ടിയത്.



