DMKയും AIADMKയും കൈകോർത്തേക്കുമെന്ന് അഭ്യൂഹം;സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിച്ചാൽ രാജിയെന്ന് TVK എംഎൽഎമാർ

ചെന്നൈ: ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിന്റെ 108 എംഎല്‍എമാരും രാജിവെയ്ക്കുമെന്ന് ഭീഷണി. ഡിഎംകെ, എഐഎഡിഎംകെ സഖ്യ സാധ്യതകള്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ തള്ളിയെങ്കിലും ചര്‍ച്ചകള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.അതേസമയം ഭൂരിപക്ഷം ഉറപ്പിക്കാന്‍ ടിടിവി ദിനകരന് നയിക്കുന്ന അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിലെ ഒരേയൊരു എംഎല്‍എയായ എസ് കാമരാജിന്റെ പിന്തുണ ടിവികെ തേടിയിട്ടുണ്ട്. ടിവികെയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ ഭൂരിപക്ഷമുണ്ടെന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്താന്‍ വിജയ്ക്ക് കഴിയിഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നാണ് ടിവികെയിലുള്ളവർ അവകാശപ്പെടുന്നത്.വിജയിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി അധ്യക്ഷന്‍ എം കെ സ്റ്റാലിനാണ്. എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി ഡിഎംകെ പുറത്ത് നിന്ന് പിന്തുണയ്ക്കാനുള്ള നീക്കങ്ങളും ആലോചനയിലുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ന് ഗവര്‍ണറെ കാണാന്‍ എടപ്പാടി പളനിസ്വാമി അനുമതി തേടിയിട്ടുണ്ട്. അതേസമയം എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ഇരുപതോളം പാര്‍ട്ടി എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന പുതുച്ചേരിയിലെ റിസോര്‍ട്ടില്‍ വ്യാഴാഴ്ച എത്തിയിരുന്നു. ഡിഎംകെയുമായുള്ള സഖ്യ സാധ്യതയെ കുറിച്ച് ചര്‍ച്ചകള്‍ പുറത്ത് നടക്കുമ്പോഴാണ് എഐഎഡിഎംകെയുടെ നേതൃത്വവും എംഎല്‍എമാരും തമ്മിലുള്ള ചര്‍ച്ചകള്‍ റിസോര്‍ട്ടില്‍ നടക്കുന്നത്.മുമ്പ് പല പാര്‍ട്ടികളും കേവല ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നാണ് ടിവികെ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ടിവികെ സര്‍ക്കാരിന്റെ സ്ഥിരതയില്‍ ആശങ്ക ഉണ്ടെന്ന നിലപാടാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉയര്‍ത്തുന്നത്. നിലവില്‍ അഞ്ച് സീറ്റുകളുടെ കുറവാണ് ടിവികെയ്ക്ക് ഉള്ളത്. അതിനാല്‍ ചെറിയ കക്ഷികളായ സിപിഐഎം, സിപിഐ, വിസികെ എന്നിവയിലേക്കാണ് ടിവികെ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.



