നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ അന്വേഷണം; സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് കോടതി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ അന്വേഷണം സസൂഷ്മം നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഭാവിയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുളള നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാം കര്‍ശനമായി നിരീക്ഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി. പ്രക്ഷോഭകര്‍ക്കെതിരായ പൊലീസ് നടപടി ആവശ്യം പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. ഹര്‍ജികളൊന്നും മുന്നിലില്ലെന്നും ഒരു കത്ത് മാത്രമാണ് ഉളളതെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെയുളള ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീംകോടതി നേരത്തെ വിസമ്മതിച്ചത് വാർത്തയായിരുന്നു. കോടതിയുടെ സമയം പാഴാക്കരുതെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അഭിഭാഷകനോട് പറഞ്ഞത്. നീറ്റ് പരീക്ഷയുടെ ശരിയായ നടത്തിപ്പ്, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിലെ പരിഷ്‌കാരങ്ങള്‍ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ‘വളരെ നന്ദി’ എന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് സംസാരം അവസാനിപ്പിക്കുകയായിരുന്നു. പൊലീസിന്റെ അതിക്രമങ്ങള്‍ കാണിക്കുന്ന വീഡിയോകളുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വീഡിയോകളില്‍ താല്‍പര്യമില്ലെന്നും കാണാന്‍ സമയമില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് നല്‍കിയ മറുപടി.അതേസമയം, ഡല്‍ഹിയില്‍ സമരം തുടരുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ചർച്ച നടത്തുകയാണ്. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വെച്ചാണ് ചർച്ച നടക്കുന്നത്. വരുന്ന അവധി ദിവസങ്ങളില്‍ പ്രതിഷേധത്തിന് ശക്തി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് സിജെപിക്ക് വഴങ്ങി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായത്. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ സിജെപി ഉന്നയിക്കും.



